വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ എന്താണ് പ്രശ്നമെന്ന് കേരള ഹൈക്കോടതി

മോദി അധികാരത്തിൽ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കു വഴിയിലൂടെയല്ല. ജവഹർലാൽ നെഹ്റുവിൻ്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. അദ്ദേഹവുമൊരു പ്രധാനമന്ത്രിയായിരുന്നു. ആ സ്ഥാപനത്തിന്റെ പേര് മാറ്റാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കോടതി

Update: 2021-12-13 13:52 GMT

കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിൽ എന്താണ് പ്രശ്നമെന്ന് കേരള ഹൈക്കോടതി. തന്റെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലികാവശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി മാലിയാപറമ്പിൽ പീറ്റർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ചോദ്യം.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തിൽ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കു വഴിയിലൂടെയല്ല. ജവഹർലാൽ നെഹ്റുവിൻ്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. അദ്ദേഹവുമൊരു പ്രധാനമന്ത്രിയായിരുന്നു. ആ സ്ഥാപനത്തിന്റെ പേര് മാറ്റാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കോടതി ഹരജിക്കാരനോട് ആരാഞ്ഞു.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനു പ്രസക്തിയില്ലന്നും മറ്റു രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. പൊതുപണം ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ സുപ്രിംകോടതി മാർഗനിർദേശ പ്രകാരം വ്യക്തികൾക്കു നേട്ടങ്ങൾ ആഘോഷിക്കാനാവില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ പ്രധാനമന്തിയെ ഓർത്ത് നിങ്ങൾക്കെന്തിനാണ് നാണം? 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഇക്കാര്യത്തിൽ നിങ്ങൾക്കുള്ളതെന്നു കോടതി ചോദിച്ചു. പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോയെന്നും കോടതി ആരാഞ്ഞു. ടി വി കാണുമ്പോൾ എനിക്ക് കണ്ണടയ്ക്കാം. എന്നാൽ സർട്ടിഫിക്കറ്റ് തന്റെ സ്വകാര്യ ഇടമാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഫോട്ടോ പതിക്കാതെ തന്നെ തനിക്ക് ഒരു കൊവിഡ് -19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യമുള്ളപ്പോൾ അത്തരമൊരു സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യാനുള്ള അനുമതി നൽകണമെന്നും ഹരജിക്കാരൻ പറഞ്ഞു. വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും കേസിന്റെ വാദം കേൾക്കുമ്പോൾ കോടതി ഹരജി നിരുൽസാഹപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഹരജി അംഗീകരിക്കുകയും വിഷയത്തിൽ എല്ലാ കക്ഷികൾക്കും നോട്ടിസ് നൽകുകയും ചെയ്തു.