യുഎസ്സില്‍ മഴ കനത്തു; വൈറ്റ് ഹൗസിലും വെള്ളം കയറി

വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലാണ് വെള്ളം കയറിയത്. അടിത്തറയില്‍ വിള്ളല്‍ രൂപപ്പെടുകയും ഓഫിസുകളിലേക്ക് വെള്ളം കയറുകയുമായിരുന്നു. തിങ്കളാഴ്ചയാണ് വാഷിങ്ടണ്‍ ഡിസിയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ മഴ പെയ്തത്.

Update: 2019-07-09 04:48 GMT

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയില്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് വൈറ്റ് ഹൗസിലും വെള്ളം കയറി. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലാണ് വെള്ളം കയറിയത്. അടിത്തറയില്‍ വിള്ളല്‍ രൂപപ്പെടുകയും ഓഫിസുകളിലേക്ക് വെള്ളം കയറുകയുമായിരുന്നു. തിങ്കളാഴ്ചയാണ് വാഷിങ്ടണ്‍ ഡിസിയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ മഴ പെയ്തത്. വെള്ളപ്പൊക്കത്തില്‍ വാഷിങ്ടണിലെ റെയില്‍, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരെ തടസ്സപ്പെട്ടു.


 പോടോമാക് നദി ഉള്‍പ്പടെ പല നദികളും കരകവിഞ്ഞു. നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. സമീപപ്രദേശങ്ങളായ മേരിലാന്‍ഡ്, വിര്‍ജിനിയ എന്നിവിടങ്ങളെയും മഴ ബാധിച്ചു. മെട്രോ സ്‌റ്റേഷനുകളിലും വെള്ളം കയറി. റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. വെള്ളപ്പൊക്കത്തില്‍ കാറുകള്‍ നദികളിലേക്ക് ഒഴുകിപ്പോയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. പലയിടങ്ങളിലെയും റോഡുകള്‍ ഒലിച്ചുപോയി. പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലേക്ക് വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. എന്നാല്‍, ഇതുവരെ മരണമോ പരിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല. വാഷിങ്ടണിലെ കനാല്‍ റോഡ്, സൗത്ത് കാപ്പിറ്റോള്‍ സ്ട്രീറ്റ്, കാലോരമ റോഡ്, അറിസോന അവന്യൂ, സെവന്ത് സ്ട്രീറ്റ് എന്നിവ വെള്ളപ്പെക്കത്തെത്തുടര്‍ന്ന് അടച്ചിട്ടു.


വിര്‍ജീനിയ, മെരീലാന്‍ഡ് എന്നിവിടങ്ങളിലെ ട്രെയിന്‍ ഗതാഗതവും താറുമാറായി. 1871ന് ശേഷം അമേരിക്ക ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന അഞ്ചാമത്തെ ജൂലൈയിലൂടെയാണ് കടന്നുപോവുന്നതെന്ന് അമേരിക്കന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒരുദിവസം പെയ്യേണ്ട മഴ ഒരുമണിക്കൂറില്‍ പെയ്തതിനാലാണ് പലയിടത്തും വെള്ളം കയറിയത്. റീജന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 8.4 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അറിലിങ്ടണിലും വിര്‍ജിനിയയിലും 12.7 സെ.മീ മഴയും രേഖപ്പെടുത്തി. വരുംദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.