യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ടെങ്കിൽ അത് സ്വന്തം നിലയ്ക്ക്; കേന്ദ്രത്തെ തള്ളി വിദ്യാർഥി

കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു.

Update: 2022-03-03 13:35 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി. യുദ്ധമുഖത്ത് കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സമയോചിതമായി നടപടികള്‍ കൈക്കൊള്ളാതെ തിരിച്ചെത്തുമ്പോൾ പൂവു നൽകി സ്വീകരിക്കുന്നത്‌ അര്‍ഥശൂന്യമാണെന്ന് ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയായ ദിവ്യാംശു സിങ്ങ് പറഞ്ഞതായി എൻഡിടിവി റിപോർട്ട് ചെയ്തു.

യുക്രെയ്നില്‍ നിന്ന് ഹംഗറി അതിര്‍ത്തി കടന്ന് ബുഡാപെസ്റ്റില്‍ നിന്ന് വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്. ഇവരെ വിമാനത്താവളത്തിൽ പനിനീര്‍ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ദിവ്യാംശുവിന്റെ വിമർശനം.

'അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് എന്തെങ്കിലുമൊരു സഹായം ലഭിച്ചത്. അതിന് മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്കാണ്. പത്ത് പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കി ട്രെയ്‌നില്‍ കയറുകയാണ് ചെയ്തത്.' ദിവ്യാംശു ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു.

അതിര്‍ത്തി കടക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പീഡനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിനും ദിവ്യാംശു മറുപടി നല്‍കി. ഹംഗറിയില്‍ തങ്ങളെ ചിലര്‍ സഹായിച്ചെന്നും എന്നാല്‍ പോളണ്ടിന്റെ അതിര്‍ത്തിയില്‍ ചിലര്‍ പീഡനം നേരിടുന്നുണ്ടെന്നും ദിവ്യാംശു പറഞ്ഞു.

'കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു. തങ്ങളുടെ പൗരന്‍മാരോട് യുക്രെയ്ന്‍ വിടാന്‍ ആദ്യം ആവശ്യപ്പെട്ടത്‌ അമേരിക്കയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഏതായാലും ഇന്ത്യയിലെത്തി. അതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം എന്തു ചെയ്യുമായിരുന്നു? അവരോട് ആര് സമാധാനം പറയുമായിരുന്നു? ഇപ്പോള്‍ ഈ പുഷ്പം സ്വീകരിക്കുന്നതിലെ അര്‍ഥമെന്താണ്‌?'. ദിവ്യാന്‍ശു ചോദിക്കുന്നു.