കാര്‍ഷിക നിയമം ഉടന്‍ പിന്‍വലിക്കണം; കേരളത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി ബംഗാളും

കര്‍ഷക വിരുദ്ധമായ നിയമം ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് പാര്‍മെന്ററി കാര്യവകുപ്പ് മന്ത്രി പാര്‍ത്ത ചാറ്റര്‍ജി അവതരിപ്പിച്ച പ്രമേയത്തിലൂടെ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Update: 2021-01-28 14:21 GMT

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. കര്‍ഷക വിരുദ്ധമായ നിയമം ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് പാര്‍മെന്ററി കാര്യവകുപ്പ് മന്ത്രി പാര്‍ത്ത ചാറ്റര്‍ജി അവതരിപ്പിച്ച പ്രമേയത്തിലൂടെ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്. നിയമം ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിനെതിരായ പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചെങ്കിലും നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സമാന നിയമങ്ങളും പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പ്രമേയത്തെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ സഭയില്‍ ജയ് ശ്രീം റാം മുഴക്കിയത് സഭയില്‍ ബഹളത്തിന് ഇടയാക്കി. ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ ശബ്ദവോട്ടോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത്.

സഭാചട്ടം 169 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നേരത്തെ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, കേരളം, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കൊല്‍ക്കത്തയില്‍ മൂന്നു ദിവസത്തെ പ്രക്ഷോഭ പരിപാടിക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണൂല്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    

Similar News