കഠ്‌വ കേസ്: പ്രതികള്‍ക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

കഠ്‌വ ബലാല്‍സംഗ കൊലപാതക കേസിലെ പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവണമെന്നും രേഖ ശര്‍മ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Update: 2019-06-10 15:29 GMT
ന്യൂഡല്‍ഹി: കഠ്‌വ ബലാല്‍സംഗ കൊലപാതക കേസിലെ പ്രതികള്‍ക്ക് പത്താന്‍കോട്ട് കോടതി വിധിച്ച ശിക്ഷയില്‍ അതൃപ്തയാണെന്നും കൂടുതല്‍ കഠിനമായ ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. കഠ്‌വ ബലാല്‍സംഗ കൊലപാതക കേസിലെ പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവണമെന്നും രേഖ ശര്‍മ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.


16 മാസങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച വിധിയില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ്‌കോടതി ജീവപര്യന്തം തടവു വിധിച്ചത്. കേസില്‍ ആകെ എട്ടുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ആറുപേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ജമ്മുകശ്മീരിലെ കഠ്‌വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകയായിരുന്നു. ക്രൂരമായ ബലാല്‍സംഗത്തിനും മൃഗീയമായ കൊലപാതകത്തിനുമാണ് ബാലിക ഇരയായത്. ബാലികയുടെ കൈകാലുകള്‍ അടിച്ച് ഒടിച്ച നിലയിലായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുന്നതിനാണ് സംഘം ഈ ക്രൂര കൃത്യം ആസുത്രണം ചെയ്തു നടപ്പാക്കിയത്.




Tags:    

Similar News