വഖ്ഫ് ബോര്‍ഡ് നിയമനം: സര്‍ക്കാര്‍ പിന്‍മാറ്റം ഗത്യന്തരമില്ലാതെ

പരാജയപ്പെട്ടത് മുസ്‌ലിം സംഘടനകളെ ഭിന്നിപ്പിച്ച് വഖ്ഫ് ബോര്‍ഡില്‍ രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം കൂടിയാണ്

Update: 2022-07-20 06:46 GMT

പി സി അബ്ദുല്ല

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക്് വിട്ട തീരുമാനം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗത്യന്തരമില്ലാതെ. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് മുസ്‌ലിം നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ മൂന്നുമാസം അടയിരുന്ന ശേഷമാണ് ഇന്ന് നിയമസഭയില്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരും ഒളിച്ചുകളി തുടര്‍ന്നതിനെതിരായ പ്രതിഷേധം ഉമിത്തീ പോലെ പടരുന്നത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നടപടി.

ദേവസ്വം ബോര്‍ഡ് നിയമനത്തിലടക്കം സര്‍ക്കാര്‍ ഇടപെടലുകളെ ഭയപ്പെട്ട പിണറായി സര്‍ക്കാര്‍ മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് വഖ്ഫ് നിയമനം പിഎസ്‌സിക്കു വിട്ടത്. ആ തീരുമാനത്തില്‍ സര്‍ക്കാരിന്റെ പിടിവാശിയും ദുഷ്ടലാക്കും പ്രകടവുമായിരുന്നു. വിഷയത്തില്‍ ഒറ്റക്കെട്ടായ എതിര്‍പ്പുകളെ അതിജീവിക്കാന്‍ വേണ്ടി മുസ്‌ലിം സംഘടനകളെ പരസ്പരം ഭിന്നിപ്പിക്കുന്ന കുതന്ത്രവും മുഖ്യമന്ത്രി പിണറായി വിജയന്‍ പരീക്ഷിച്ചു. വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരായ സമുദായത്തിന്റെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയത് വിഭജന തന്ത്രത്തിലൂടെയാണ്.

പ്രശ്‌നത്തില്‍ സമസ്തയും ലീഗും ഒരുമിച്ചെടുത്ത പ്രക്ഷോഭതീരുമാനം സമസ്തയെ കൈയിലെടുത്ത പിണറായിയുടെ തന്ത്രത്തിലൂടെ അട്ടിമറിക്കപ്പെട്ടു. സലഫി, ലീഗ്, ജമാഅത്ത് വിഭാഗങ്ങളാണ് വഖ്ഫ് സ്വത്തുക്കള്‍ കൈയേറിയതെന്ന പ്രചാരണത്തിന്റെ മറവില്‍ എപി സുന്നി വിഭാഗത്തെ പിഎസ്‌സി നിയമനത്തിന് അനുകൂലമായി രംഗത്തിറക്കാനും സര്‍ക്കാരിന് കഴിഞ്ഞു. പൗരത്വ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങിയത് പോലെയായിരുന്നു വഖ്ഫ് ബോര്‍ഡ് നിയമന വിവാദം കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും.

കഴിഞ്ഞ ഏപ്രില്‍ 20 ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വഖ്ഫ് നിയമനങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് മുസ്‌ലിം നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പുനല്‍കിയത്. നിയമനം പിഎസ്എസിക്ക് വിട്ടതോടെ വഖ്ഫ് വരുമാനം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ മുസ്‌ലിംകളാല്ലാത്തവര്‍ നിയമിതരാവുന്നാണ് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം ആശങ്കകള്‍ ശരിവയ്ക്കും വിധം വഖ്ഫ് ബോര്‍ഡ് സിഇഒയുടെ ഓഫിസില്‍ അമുസ്‌ലിം ജീവനക്കാരനെ ഇതിനിടയില്‍ നിയമിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News