അവര്‍ക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഹര്‍ഭജന്‍ സിങ്

Update: 2023-07-21 13:54 GMT

ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുക്കി സ്ത്രീകളെ റോഡിലൂടെ നഗ്‌നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. മെയ് നാലിന് നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഹര്‍ഭജന്‍സിങിന്റെ പ്രതികരണം. പുറത്തുവന്നത്. സംഭവത്തില്‍ എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍, അത് വളരെ നിസ്സാരമായി പോവും. രോഷം കൊണ്ട് മരവിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സംഭവത്തില്‍ ഞാന്‍ ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വധശിക്ഷ നല്‍കുകയും ചെയ്തില്ലെങ്കില്‍, നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ല. ഈ ദാരുണ സംഭവം എന്നെ ഏറെ വേദനിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

    മണിപ്പൂരില്‍ മെയ് മൂന്നിന് തുടങ്ങിയ കലാപത്തില്‍ ഇതുവരെ 150ഓളം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരങ്ങള്‍ പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കുന്നതില്‍ സൈന്യം ഉള്‍പ്പെടെ പരാജയപ്പെട്ടെന്ന വിമര്‍ശനത്തിനിടെയാണ്, ആയുധ ധാരികളായ ആള്‍ക്കൂട്ടം രണ്ടു സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുന്നതും അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ അതിക്രമം കാണിക്കുന്നതുമായ വീഡിയോ പുറത്തുവന്നത്. ഇതോടെ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.

Tags:    

Similar News