റോഡ് തകര്‍ച്ച; ബെംഗളൂരുവിലെ 'മൂണ്‍ വാക്ക്' പ്രതിഷേധം കടമെടുത്ത് മെക്‌സിക്കോ(വീഡിയോ)

മെക്‌സിക്കോയിലെ റോഡുകളില്‍ അവരത് പുനരാവിഷ്‌കരിച്ചു എന്ന കുറിപ്പോടെ ബാദല്‍ നഞ്ചുണ്ട സ്വാമിയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുള്ളത്. മെക്‌സിക്കോയിലെ തകര്‍ന്ന റോഡുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെക്‌സിക്കന്‍ ഏജന്‍സിയായ ബൊവേഡ സെലസ്‌റ്റേയാണ് വീഡിയോ പുനരാവിഷ്‌കരിച്ചത്.

Update: 2019-09-12 10:49 GMT

ബെംഗളൂരു: ദിവസങ്ങള്‍ക്കു മുമ്പ് വൈറലായ ഒരു മൂണ്‍വാക്ക്(ചാന്ദ്രനടത്തം) മിക്കവരും കണ്ടിരിക്കും. ചന്ദ്രനിലിറങ്ങിയ ശാസ്ത്രജ്ഞര്‍ ഏറെ ബുദ്ധിമുട്ടി നടന്നുപോവുന്നതു പോലെ, തകര്‍ന്ന റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ഹെല്‍മറ്റും ശരീരമാസകലം പ്രത്യേക വസ്ത്രമണിഞ്ഞ് നടന്നുപോവുന്ന വീഡിയോയായണു വൈറലായിരുന്നത്. ബെംഗളൂരുവിലെ തകര്‍ന്ന റോഡുകള്‍ക്കെതിരേ പ്രശസ്ത കലാകാരനായ ബാദല്‍ നഞ്ചുണ്ട സ്വാമിയാണ് പുതുമയാര്‍ന്ന 'മൂണ്‍വാക്ക് പ്രതിഷേധം' നടത്തിയത്. ഒറ്റനോട്ടത്തില്‍ ശരിക്കും ചന്ദ്രനില്‍ നടക്കുന്നത് പോലെ തന്നെയാണു തോന്നിപ്പിച്ചിരുന്നത്. വീഡിയോ മുഴുവന്‍ കണ്ടാലാണ് അത് റോഡാണെന്നും പ്രതിഷേധ നടത്തമാണെന്നും വ്യക്തമാവുക. എന്നാല്‍, ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് മെക്‌സിക്കോയിലും റോഡ് തകര്‍ച്ച ജനത്തെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അവിടെ പ്രതിഷേധത്തിനു വേണ്ടി ഉപയോഗിച്ചതാവട്ടെ ബെംഗളൂരുവിലെ മൂണ്‍ വാക്കും. മെക്‌സിക്കോയിലെ റോഡുകളില്‍ അവരത് പുനരാവിഷ്‌കരിച്ചു എന്ന കുറിപ്പോടെ ബാദല്‍ നഞ്ചുണ്ട സ്വാമിയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുള്ളത്. മെക്‌സിക്കോയിലെ തകര്‍ന്ന റോഡുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെക്‌സിക്കന്‍ ഏജന്‍സിയായ ബൊവേഡ സെലസ്‌റ്റേയാണ് വീഡിയോ പുനരാവിഷ്‌കരിച്ചത്.

    വീഡിയോ പുനരാവിഷ്‌കരിക്കുന്നതിന് മുമ്പ് ബൊവേഡ സെലസ്‌റ്റേ ഏജന്‍സി നഞ്ചുണ്ടയെ ഫേസ്ബുക്കില്‍ ബന്ധപ്പെട്ടിരുന്നു. നഞ്ചുണ്ടയുടെ വീഡിയോയ്ക്ക് സമാനമായി ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചയാള്‍ തകര്‍ന്ന റോഡിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്. മെക്‌സിക്കന്‍ പതാക കൈയില്‍ പിടിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതമായി ഒരു ഓഡിയോയും കേള്‍ക്കുന്നുണ്ട്. ഇതോടെ, റോഡ് തകര്‍ച്ചയ്‌ക്കെതിരേ ഇന്ത്യയിലെ പ്രധാനനഗരമായ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടത്തിയ പ്രതിഷേധ സമരമുറ അന്താരാഷ്ട്ര തലത്തിലേക്കും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

നേരത്തേ, ബെംഗളൂരുവില്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. ചന്ദ്രയാന്‍ ബെംഗളൂരുവിലിറങ്ങി തുടങ്ങിയ വിശേഷണങ്ങളായിരുന്നു മാധ്യമങ്ങള്‍ നല്‍കിയിരുന്നത്.







Tags:    

Similar News