ബുലന്ദ്ശഹറില്‍ മുസ്്‌ലിംകള്‍ കുട്ടികളെ സ്‌കൂളിലയക്കാന്‍ പോലും ഭയപ്പെടുന്നു

പ്രദേശത്ത് ഇപ്പോഴും സമാധാനാന്തരീക്ഷമില്ലെന്ന് ഡല്‍ഹി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ വസ്തുതാന്വേഷണ റിപോര്‍ട്ട് പ്രകാശനം ചെയ്ത ശേഷം എന്‍സിഎച്ച്ആര്‍ഒ സംഘം പറഞ്ഞു.

Update: 2018-12-31 14:18 GMT

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ കലാപം അഴിച്ചുവിടുകയും പോലിസ് ഇന്‍സ്‌പെക്ടറെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ മുസ്്‌ലിം കുടുംബങ്ങള്‍ കടുത്ത ഭയാശങ്കയില്‍. കുട്ടികളെ സ്‌കൂളിലയക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നതായി എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം. പ്രദേശത്ത് ഇപ്പോഴും സമാധാനാന്തരീക്ഷമില്ലെന്ന് ഡല്‍ഹി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ വസ്തുതാന്വേഷണ റിപോര്‍ട്ട് പ്രകാശനം ചെയ്ത ശേഷം എന്‍സിഎച്ച്ആര്‍ഒ സംഘം പറഞ്ഞു. കലാപത്തിന് കാരണമായി സംഘ്പരിവാര്‍ ആരോപിച്ച പശുവിനെ കൊന്ന സംഭവത്തില്‍ 11 വയസ്സുകാരനെയും 12 വയസ്സുകാരനെയും പ്രതികളാക്കിയതോടെ ബുലന്ദ്ശഹറിലെ മുസ്‌ലിം കുടുംബങ്ങള്‍ കടുത്ത ഭയത്തിലാണ് കഴിയുന്നത്.


ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ശഹറില്‍ പശുവിന്റെ പേരില്‍ ആക്രമണമുണ്ടായത്. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങും ഒരു യുവാവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുട്ടികള്‍ ഉള്‍പ്പടെയുള്ള നിരപരാധികള്‍ കൊലപാതകത്തിന്റെ പേരില്‍ ഇപ്പോഴും ജയിലിലാണ്. പോലിസുദ്യോഗസ്ഥന്റെ കൊലയുമായി ബന്ധപ്പെട്ട ഇടങ്ങളെല്ലാം വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനു വേണ്ടി ആസൂത്രിതമായി സൃഷ്ടിച്ചതാണ് കലാപം. ആഞ്ചു സംസ്ഥനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗീയമായി ഇടപെട്ട് വോട്ട് നേടുന്നതിനു വേണ്ടി ഹിന്ദുത്വര്‍ മനപൂര്‍വം സൃഷിടിച്ചതാണ് കലാപം. ബജ്്‌റംഗ്ദളിന്റേയും ബിജിപിയുടേയും നേതാക്കളാണ് പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 12 വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പടെയുള്ള ഏഴു പേര്‍ പശുവിനെ കശാപ്പു ചെയ്തു എന്നാണ് യോഗേഷ് രാജ് എന്ന ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനറുടെ മൊഴിയെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥന്‍ എഫ്‌ഐആറില്‍ എഴുതിയത്. ഇതിന്റെ പേരിലാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ ജയിലിലടച്ചത്.

എന്‍സിഎച്ച്ആര്‍ഒയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെട്ടവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും കലാപം സൃഷ്ടിക്കുകയും ചെയ് സംഭവത്തിലെ എല്ലാ കുറ്റവാളികളേയും പിടികൂടണമെന്ന് എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.


കൊല്ലപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ മകന്‍ ശ്രേയ് പ്രതാപ് സിങ്, ബുലന്ദ്ശഹറില്‍ പശുഹത്യ നടത്തിയെന്നപേരില്‍ 16 ദിവസം ജയിലില്‍ കിടന്നശേഷം വിട്ടയച്ച ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൊലപാതകത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ പിടിയിലായിട്ടില്ലെന്ന് സുബോധ്കുമാറിന്റെ മകന്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍, മാധ്യമ പ്രവര്‍ത്തകന്‍ കിരണ്‍ ഷഹീന്‍, അഭിഭാഷകന്‍ അന്‍സാര്‍ ഇന്‍ഡോറി, മനോജ് സിങ്, ഡല്‍ഹി സര്‍വകലാശാലയിലെ ഡോ. ഭവന്‍ ബേദി തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News