തുടര്‍ച്ചയായ രണ്ടാം ദിവസവും വിജയിയെ ചോദ്യം ചെയ്യുന്നു; പിന്തുണയുമായി സോഷ്യല്‍ മീഡിയയും ഫാന്‍സും

കേന്ദ്ര സര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി.

Update: 2020-02-06 06:03 GMT

ചെന്നൈ: ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിജയിയെ തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. ആദായ നികുതി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ കൂടി വിജയിയുടെ വസതിയിലെത്തി. ബിഗില്‍ സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫിസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

എജിഎസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. സിനിമ ബിഗിലിന്റെ നിര്‍മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ആദാനയനികുതി വകുപ്പ് പറഞ്ഞു. സിനിമ ബിഗിലിന് വിജയ് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. കേന്ദ്ര സര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി. കടലൂരിലെ മാസ്‌റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോയി.

അതിനിടെ, സൂപ്പര്‍ താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയും ഫാന്‍സും രംഗത്തെത്തി. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വീ സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ് ടാഗ് ട്രെന്റിങ്ങായി. വിജയിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത നടപടിയില്‍ ആരാധകര്‍ രോഷത്തിലാണ്. മെര്‍സല്‍ എന്ന സിനിമയില്‍ ജിഎസ്ടിയെയും കേന്ദ്ര സര്‍ക്കാരിനെയും വിജയ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് ഇപ്പോഴത്തെ ആദായ നികുതി പരിശോധനയെന്നും ആക്ഷേപമുണ്ട്.

വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്‌റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ജിഎസ്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജോസഫ് വിജയിയെന്നഴുതിയ കോലം കത്തിച്ചും ഫ്‌ലക്‌സുകള്‍ കീറിയുമാണ് അന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി വകുപ്പ് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിപ്പിച്ചത്. ആദായ നികുതി വകുപ്പിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടേയാണ് വിജയിക്കെതിരായ നടപടി.

Tags: