കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ പോലിസ് ഒമ്പതര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. നാളെ രാവിലെ 9 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പോലിസ് അറിയിച്ചു. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ വിജയ് ബാബു, വിമാനമിറങ്ങിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്നും വിജയ് ബാബു മൊഴി നല്‍കി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായത്. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലിസിനോട് പറഞ്ഞു.
എറണാകുളം ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പോലിസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പോലിസിന്റെ ലക്ഷ്യമെന്നും കൊച്ചി പോലിസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. സംഭവത്തില്‍ പോലിസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തുകയുമായിരുന്നു. നടിയുമായുളള വാട്‌സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
