മരംകൊള്ളക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി
കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഴിമതി, ക്രമക്കേട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം: സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയ മരംകൊള്ള കേസില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്വേഷണത്തിന് നിയമപ്രാബല്യം ഉണ്ടാവാനാണ് പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഴിമതി, ക്രമക്കേട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തില്‍ പ്രത്യേക ഉത്തരവില്ലാതെയുള്ള വിജിലന്‍സ് അന്വേഷണത്തിന് നിയമസാധുതയില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിന്‍റെ ഇപ്പോഴത്തെ നടപടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിക്കാന്‍ സർക്കാർ അനുമതി ആവശ്യമാണ്. മൂന്നു മാസത്തെ അന്വേഷണത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം നല്‍കിയ ശുപാര്‍ശയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയത്. വനം- റവന്യൂ വകുപ്പിലെ നാലുപേര്‍ നിലവില്‍ പ്രതിപ്പട്ടികയിലുണ്ട്.