വില്‍പ്പനയ്ക്ക് വച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം കയറ്റിയിറക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (വീഡിയോ)

വാഹനം കയറ്റിയിറക്കി പച്ചക്കറികള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടസംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്.

Update: 2019-11-17 09:08 GMT

ലക്‌നൗ: കര്‍ഷകന്‍ ചന്തയില്‍ വില്‍പ്പനയ്ക്കായി നിരത്തിവച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ മനപ്പൂര്‍വ്വം വാഹനം ഓടിച്ച കയറ്റി ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വാഹനം കയറ്റിയിറക്കി പച്ചക്കറികള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടസംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ചന്തയിലാണ് സംഭവം. പായവിരിച്ച് പച്ചക്കറികള്‍ അതിനുമുകളില്‍ നിരത്തിവച്ച് വില്‍പ്പന നടത്തുകയായിരുന്നു കര്‍ഷകന്‍. അപ്രതീക്ഷിതമായി എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വില്‍പ്പന നടത്താന്‍ അനുമതി വാങ്ങിയില്ലെന്നാരോപിച്ചാണ് അതിക്രമം കാട്ടിയത്. ചന്തയുടെ സെക്രട്ടറിയായ സുശീല്‍കുമാറിന്റെ വാഹനം ഉപയോഗിച്ചാണ് വില്‍പ്പനയ്ക്ക് വച്ച പച്ചക്കറികള്‍ നശിപ്പിച്ചത്.

പച്ചക്കറിക്കു മുകളിലൂടെ വാഹനം നിരവധി തവണ മുന്നോട്ടും പിന്നോട്ടും എടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഈ പരാക്രമം. സുശീല്‍ കുമാറിന്റെ നിര്‍ദേശാനുസരണം ഇയാളുടെ ഡ്രൈവരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

നിരവധി തവണ റോഡുവക്കത്തിരുന്ന് വില്‍പ്പന നടത്തുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കടയില്ലാത്തവര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുളളതായും ഇവര്‍ വ്യക്തമാക്കുന്നു.

Tags: