'ഇത് ഹിന്ദുക്കളുടെ സ്ഥലമാണ്,മുസ് ലിംകള്‍ കടതുറക്കരുത്'; കത്തിച്ച് കളയുമെന്ന ഭീഷണിയുമായി ബജ്‌റംഗ്ദള്‍ (വീഡിയോ)

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ സംഘടനകളുടെ ഇത്തരം ആക്രമണങ്ങള്‍ പാവപ്പെട്ട മുസ് ലിം കച്ചവടക്കാരുടെ ജീവിത മാര്‍ഗമാണ് തകര്‍ക്കുന്നത്.

Update: 2021-11-06 07:45 GMT

ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരേ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ഭീഷണിയുമായി ബജ്‌റംഗ്ദള്‍. ദീപാവലി ദിനത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് കട തുറന്നു എന്ന് പറഞ്ഞാണ് സംഘപരിവാര്‍ സംഘടനായ ബജ്‌റംഗ്ദളിന്റെ ഭീഷണി. ഡല്‍ഹില്‍ അരങ്ങേറിയ സംഭവത്തിന്റെ വീഡിയോ 'ഹിന്ദുത്വ വാച്ച്' ആണ് ട്വിറ്ററില്‍ പങ്കുവച്ചത്.

മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശവും മുസ് ലിം റസ്റ്റോറന്റ് ഉടമക്കെതിരേ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നതും വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം. ദീപാവലി ദിനത്തില്‍ ഹിന്ദുക്കളുടെ സ്ഥലത്ത് എന്തിനാണ് ഹോട്ടല്‍ തുറന്നതെന്നും ഇത് ജുമാ മസ്ജദ് ആണോ എന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. ആരുടെ നിര്‍ദേശ പ്രകാരമാണ് ഹിന്ദുക്കളുടെ സ്ഥലത്ത് ഹോട്ടല്‍ തുറന്നതെന്നും പെരുന്നാള്‍ ദിനത്തില്‍ മുസ് ലിംകളുടെ പ്രദേശത്ത് പന്നിയെ അറുക്കാന്‍ സമ്മതിക്കുമോ എന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. അടുത്ത വിശേഷ ദിനത്തില്‍ ഹോട്ടല്‍ തുറന്നാല്‍ കത്തിച്ച് കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നത് കേള്‍ക്കാം. ഏറെ തിരക്കേറിയ മാര്‍ക്കറ്റില്‍ നിരവധി പേര്‍ നില്‍ക്കുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ പരസ്യ ഭീഷണി. എന്നാല്‍, ആരും ഇതിനെതിരേ പ്രതികരിക്കുന്നില്ല. മാത്രമല്ല, ഹിന്ദുക്കള്‍ മുസ് ലിംകള്‍ കട തുറന്നതിനെതിരേ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ചുറ്റും കൂടി നില്‍ക്കുന്നവരോട് പറയുന്നുണ്ട്.

സമീപകാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുത്വ ഗ്രൂപ്പുകളില്‍ തന്നെ ഇത്തരം സംഭവങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ പുതപ്പ് വില്‍പ്പനക്കെത്തിയ മുസ് ലിം കച്ചവടക്കാരനെ ആട്ടിയോടിച്ച സംഭവം നവംബര്‍ രണ്ടിനാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് മുസ് ലിമാണെന്ന് ഉറപ്പ് വരുത്തിയാണ് കച്ചവടക്കാരനെ മടക്കി അയച്ചത്. സംഭവത്തിന്റെ വീഡിയോ ഹിമാചല്‍ പ്രദേശ് 'ഹിന്ദു ജാഗരണ്‍ മഞ്ച്' അവരുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. 'അവര്‍ നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വെടിവച്ച് കൊല്ലുന്നു, നമ്മുടെ സഹോദരിമാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹിന്ദുത്വര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച് കാംപയിന്‍ ശക്തമാക്കിയെന്നും വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും പോസ്റ്റില്‍ പറയുന്നു.

പുതപ്പ് കച്ചവടത്തിന് സ്‌കൂട്ടറില്‍ എത്തിയ രണ്ട് കച്ചവടക്കാരെ ഹിന്ദുത്വര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കാണാം. ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് മുസ് ലിമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ആട്ടിയോടിക്കുന്നത്. ഇനി ഈ ഗ്രാമത്തില്‍ കച്ചവടം നടത്തരുതെന്നും സ്‌കൂട്ടര്‍ എടുത്ത് പോകാനും ആവശ്യപ്പെടുന്നുണ്ട്. കൂടെയുള്ള ആളുടെ കയ്യിലെ രാഖി പരിശോധിച്ച് ഹിന്ദുവാണെന്ന് ഉറപ്പ് വരുത്തി വെറുതെ വിടുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഖിയിലേക്ക് ചൂണ്ടി 'ഇത് കാരണമാണ് നിങ്ങള്‍ രക്ഷപ്പെട്ടതെന്നും മേലില്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

വര്‍ഗീയ ധ്രുവീകരണ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുത്വര്‍ ഇത്തരം കാംപയിനുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം കാംപയിനുകള്‍ രാജ്യ വ്യാപകമായി ശക്തമാക്കണമെന്നും വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ക്ഷേത്രത്തിന് സമീപം കളിപ്പാട്ടങ്ങള്‍ വളയും ആഭരണങ്ങളും വില്‍പ്പനക്കെത്തിയ മുസ് ലിം കച്ചവടക്കാരനെ ഹിന്ദുത്വര്‍ മര്‍ദിക്കുന്നതിന്റെ വീഡിയ ആഴ്ച്ചകള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ സംഘടനകളുടെ ഇത്തരം ആക്രമണങ്ങള്‍ പാവപ്പെട്ട മുസ് ലിം കച്ചവടക്കാരുടെ ജീവിത മാര്‍ഗമാണ് തകര്‍ക്കുന്നത്.

Tags:    

Similar News