ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരേ നടത്തുന്നത് വംശഹത്യ: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ

Update: 2023-10-10 08:27 GMT

കാരക്കാസ്: ഗസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ തീരുമാനം ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഗസയില്‍ ഫലസ്തീന്‍ ജനതയ്‌ക്കെതിരേ ആരംഭിച്ച വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രതയുമുള്ള ഒരു പ്രസ്താവന യുഎന്‍ സെക്രട്ടറി ജനറല്‍ പുറത്തിറക്കിയതായി മഡുറോ ടെലിവിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം ഫലസ്തീനികള്‍ക്കെതിരായ ഒരു 'പുതിയ വര്‍ണവിവേചന വ്യവസ്ഥിതി' ആയാണ് കണക്കിലെടുക്കേണ്ടത്. ഫലസ്തീന്‍ ജനതയ്‌ക്കെതിരായ കൂട്ടക്കൊലകള്‍ക്കും ക്രൂരമായ അതിക്രമങ്ങള്‍ക്കും ഞങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളോടുള്ള ബഹുമാനം, ജനങ്ങളുടെ അവകാശങ്ങളോടുള്ള ബഹുമാനം, ഫലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം, ഭൂമി, സമാധാനം എന്നിവയ്ക്കുള്ള ന്യായമായ അവകാശങ്ങള്‍ എന്നിവ അനുവദിക്കുന്നതിന് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അദ്ദേഹം തുടര്‍ന്നു. ഞാന്‍ ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. സമാധാനത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നതെന്നും മഡുറോ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News