സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി; പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം -പോലിസ് വാഹനം കത്തിച്ചു

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു.

Update: 2020-07-20 07:03 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ചോപ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി റോഡുകള്‍ ഉപരോധിച്ചു. കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.

പോലിസ് വാഹനം ഉള്‍പ്പടെ തെരുവിലിട്ട് അഗ്നിക്കിരയാക്കി. ജനങ്ങളെ തുരത്താന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്‌തെങ്കിലും പ്രതിഷേധം കെട്ടടിങ്ങിയിട്ടില്ല. മൂന്ന് ബസുകളും ഒരു പോലിസ് വാഹനവും ബൈക്കുകളും അഗ്‌നിക്ക് ഇരയായി.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും നാട്ടുകാര്‍ പോലിസിന് കൈമാറിയിട്ടുണ്ട്.