സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണത്തിൽ സബ്സിഡി വേണം: വിഡി സതീശൻ

സംസ്ഥാനത്തെ വാക്സിൻ വിതരണത്തിൽ ക്രമക്കേട് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ്, വാക്സിൻ വിതരണത്തിൽ പലയിടത്തും രാഷ്ട്രീയവൽകരണമുണ്ടെന്നും കുറ്റപ്പെടുത്തി.

Update: 2021-08-09 06:34 GMT

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സിൻ വിതരണത്തിന് സബ്സിഡി നൽകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വാക്സിൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വാക്സിൻ വിതരണത്തിൽ ക്രമക്കേട് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ്, വാക്സിൻ വിതരണത്തിൽ പലയിടത്തും രാഷ്ട്രീയവൽകരണമുണ്ടെന്നും കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് സമ്പൂർണ്ണ ആദ്യഡോസ് വാക്സിനേഷൻ ലക്ഷ്യമിട്ട് ഊർജിത വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. പ്രതിദിനം 5 ലക്ഷം പേർക്കെങ്കിലും വാക്സിൻ നൽകാനാണ് ലക്ഷ്യം. എന്നാൽ വാക്സിൻ ക്ഷാമം കാരണമുള്ള വെല്ലുവിളി തുടരുകയാണ്.

ഇന്നത്തേക്ക് മാത്രമാണ് വാക്സിൻ സ്റ്റോക്ക് ബാക്കിയുള്ളതെന്നിരിക്കെ കിടപ്പുരോഗികൾ, പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകി വാക്സിൻ നൽകാനാണ് ജില്ലകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ആഗസ്ത് 31 വരെയാണ് വാക്സിനേഷൻ യജ്ഞം.