മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി; ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഡിവൈഎഫ്‌ഐ

കെ സുധാകരനും വി ഡി സതീശനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണ് പ്രതികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. ഇപി ജയരാജന് എതിരെ കേസെടുക്കേണ്ട ഒരു കാര്യവുമില്ല.

Update: 2022-07-20 12:24 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്‌ഐ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സമാന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും സനോജ് പറഞ്ഞു.

വധശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎഫ്‌ഐ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ വിമാനത്തിലേക്ക് വിട്ടത് ആരാണെന്ന് അന്വേഷണം നടത്തണമെന്ന് സനോജ് പറഞ്ഞു.

കെ സുധാകരനും വി ഡി സതീശനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണ് പ്രതികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. ഇപി ജയരാജന് എതിരെ കേസെടുക്കേണ്ട ഒരു കാര്യവുമില്ല. അദ്ദേഹം ഫ്‌ലൈറ്റില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ഗുണ്ടാസംഘം അക്രമിച്ചേനെ. കേരളത്തിലെ മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിച്ചാല്‍ ജനങ്ങള്‍ മിണ്ടാതിരിക്കുമോ? സംഘര്‍ഷമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും സനോജ് ആരോപിച്ചു.