കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍?: വി ഡി സതീശന്‍

ഷാജഹാനെ വെട്ടിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം.

Update: 2022-08-15 14:49 GMT

കോഴിക്കോട്: മലമ്പുഴയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊലപാതകത്തെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ സിപിഎം സാധാരണ ശ്രമിക്കാറുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സിപിഎം സെക്രട്ടേറിയറ്റ് ആണോ കേസ് അന്വേഷിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ഷാജഹാനെ വെട്ടിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. അന്വേഷണ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നവരാണ്. നാട്ടില്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

നേരത്തെ, കെപിസിസി പ്രസിഡന്റ് കെ സുധാകരനും സിപിഎമ്മിന് എതിരെ രംഗത്തുവന്നിരുന്നു. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണ്. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Similar News