വരവര റാവുവിൻെറ കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു

കേസിൽ ജാമ്യത്തിന് കൊവിഡ് വ്യാപനത്തെ വരവര റാവു മറയാക്കുകയാണെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്.

Update: 2020-07-24 14:56 GMT

ന്യൂഡൽഹി: ജയിലിൽവെച്ച് കൊവിഡ് ബാധിച്ച കവി വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്കയുള്ളതായി ദേശീയ മനുഷ്യാവകാശ കമീഷനോട് കുടുംബം. തലോജ ജയിൽ അധികൃതരോ ചികിൽസിക്കുന്ന നാനാവതി ആശുപത്രിയോ അദ്ദേഹത്തിൻെറ ആരോഗ്യത്തെക്കുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്ന് കമീഷനയച്ച കത്തിൽ കുടുംബം ചൂണ്ടിക്കാട്ടി.

ഭീമ കൊറേഗാവ് സംഘർഷത്തിൻെറ പേരിൽ യുഎപിഎ ചുമത്തി ജയിലിലടച്ച ഇദ്ദേഹത്തിന് മഹാരാഷ്ട്രയിലെ തലോജ ജയിലിൽവെച്ചാണ് കൊവിഡ് ബാധിച്ചത്. 80 വയസ്സുകഴിഞ്ഞ ഇദ്ദേഹം ആശുപത്രിയിൽ പരിചരണം ലഭിക്കാതെ ശോചനീയാവസ്ഥയിൽ കഴിയുന്നതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. റാവുവിൻെറ ജീവൻ സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഭാര്യ ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ കമീഷൻ അസി. രജിസ്ട്രാർ ദേബേന്ദ്ര കുന്ദ്രക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉടൻ തന്നെ ആശുപത്രി, ജയിൽ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഇവർ അഭ്യർഥിച്ചു.

അദ്ദേഹത്തിൻെറ അവസ്ഥയെക്കുറിച്ചോ നാനാവതി ആശുപത്രിയിലെ ചികിൽസയെക്കുറിച്ചോ ഒരു വിവരവും ഞങ്ങൾക്ക് കൈമാറുന്നില്ല. തലോജ ജയിലിൽനിന്ന് സെൻറ് ജോർജ്ജ് ആശുപത്രിയിലും പിന്നീട് നാനാവതി ആശുപത്രിയിലും മാറ്റിയ ശേഷം എന്ത് ചികിൽസയാണ് നൽകുന്നതെന്ന് ഞങ്ങൾക്കറിയില്ല. കൊവിഡ് പോസിറ്റീവ് ആണെന്ന് മാത്രമാണ് ഔദ്യോഗികമായി അറിയിച്ചതെന്നും കത്തിൽ പറയുന്നു.

വരവര റാവുവിൻെറ ആരോഗ്യസ്ഥിതിയെ കുറിച്ച് ദിവസവും കുടുംബത്തിന് അറിയിപ്പ് നൽകാനും മെഡിക്കൽ രേഖകൾ ലഭ്യമാക്കാനും ആശുപത്രി അധികൃതരോട് നിർദേശിക്കണം. സ്വന്തംനിലക്ക് പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അദ്ദേഹത്തെ സഹായിക്കാൻ കുടുംബാംഗത്തിന് അനുമതി നൽകണമെന്നും അവർ കമ്മീഷനോട് ആവശ്യപ്പെട്ടു.

2018ൽ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭീമാ കോറേഗാവ് വിജയത്തിൻെറ 200ാം വാർഷികാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സംഘ്പരിവാർ ബന്ധമുള്ള സംഘടനകൾ ആഘോഷത്തിന് നേരെ അക്രമം അഴിച്ചുവിട്ടു. തുടർന്ന് നടന്ന ദലിത് ചെറുത്തുനിൽപ്പിൽ പങ്കുണ്ടെന്നാരോപിച്ചാണ് വരവര റാവുവിനെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പോലിസ് ഇദ്ദേഹത്തെ പിടികൂടിയത്. ഭീമ കൊറേഗാവ് വാർഷികത്തോടനുബന്ധിച്ച് 2017 ഡിസംബർ 31ന് നടന്ന പരിപാടിയിൽ റാവു നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരോപിച്ചാണ് കേസെടുത്തത്. ഈ കേസിൽ ആനന്ദ് തെൽതുംബ്ദേ, വെർണൻ ഗോൺസാൽവസ്, സുരേന്ദ്ര ഗഡ്ലിങ്, ഗൗതം നവ്ലഖ, സുധ ബരദ്വാജ്, ഷോമാ സെൻ, റോണാ വിൽസൺ, മഹേഷ് റവാത്ത്, സുധീർ ധാവ് ലെ, അരുൺ ഫെരാരിയ എന്നീ സാമൂഹ്യ, മനുുഷ്യാവകാശ പ്രവർത്തകരും യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ്.

എൻഐഎ ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. കേസിൽ ജയിലിൽ കഴിയവെ കൊവിഡ് ബാധിച്ച വരവര റാവുവിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ ജാമ്യത്തിന് കൊവിഡ് വ്യാപനത്തെ വരവര റാവു മറയാക്കുകയാണെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. നാഡീരോഗത്തിന് ചികിൽസയിൽ കഴിയുന്ന കൊവിഡ് ബാധിതനായ റാവുവിനെ ദൂരെ നിന്ന് പരിചരിക്കാൻ അനുമതി തേടിയുള്ള ബന്ധുക്കളുടെ ഹരജിയും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

Tags:    

Similar News