വരവര റാവുവിന് ശാരീരിക ബുദ്ധിമുട്ടില്ല; ജാമ്യം നൽകരുതെന്ന് എൻഐഎ
എൻഐഎ സമർപ്പിച്ച മെഡിക്കൽ റിപോർട്ടുകൾ പ്രകാരം റാവുവിന് ഒരു ദിവസം 20 ഗുളികകൾ നൽകിക്കൊണ്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നാനാവതി ആശുപത്രി റിപ്പോർട്ട് അനുസരിച്ച് റാവുവിന് ഓർമ്മകുറവ്, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ ഉണ്ടെന്ന് അടിവരയിടുന്നു.
മുംബൈ: ഭീമാ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന കവിയും-ആക്ടിവിസ്റ്റുമായ വരവര റാവു നൽകിയ ജാമ്യാപേക്ഷ നിരസിക്കണമെന്ന് എൻഐഎ. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാവു ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ റിപോർട്ട് നൽകി.
ഈ മാസം ആദ്യം നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച റാവുവിന്റെ മെഡിക്കൽ റിപോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഡിസ്ചാർജ് ചെയ്യാൻ യോഗ്യനാണെന്നും എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് വാദിച്ചു.
സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ 81 കാരനായ റാവുവിനെ മുംബൈയിലെ തലോജ ജയിലിലേക്ക് തിരിച്ചയക്കില്ലെന്നും പകരം ജെജെ ആശുപത്രിയുടെ ജയിൽ വാർഡിൽ ആവശ്യമായ വൈദ്യസഹായം നൽകി പാർപ്പിക്കുമെന്നും മഹാരാഷ്ട്ര സർക്കാർ ഹൈക്കോടതിയുടെ മുമ്പാകെ പ്രസ്താവന നടത്തിയിരുന്നുവെന്ന് അനിൽ സിങ് ചൂണ്ടിക്കാട്ടി.
അതിനാൽ, ജെജെ ആശുപത്രിക്ക് നൽകാൻ കഴിയുന്ന പരിചരണത്തിൽ കോടതിക്ക് വിശ്വാസമില്ലെങ്കിൽ മാത്രമേ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാൻ പാടുള്ളൂവെന്ന് ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ബെഞ്ചിനോട് സിങ് പറഞ്ഞു.
റാവുവിന്റെ സമ്പൂർണ്ണ മെഡിക്കൽ രേഖകൾ ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹരജിയും റാവു സമർപ്പിച്ച ജാമ്യാപേക്ഷയുമടക്കം മൂന്ന് ഹരജികളാണ് ബെഞ്ച് പരിഗണിച്ചത്. തുടർച്ചയായി ജയിലിൽ കഴിയുമ്പോൾ വൈദ്യസഹായം ലഭിക്കാത്തതിനാൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റാവുവിന്റെ ഭാര്യ ഹേമലത സമർപ്പിച്ച റിട്ട് ഹരജിയാണ് മൂന്നാമത്തേത്.
റാവുവിനെ ജയിലിൽ നിന്ന് വിട്ടയക്കണമെന്നും ഹൈദരാബാദിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും ഹേമലത അഭ്യർത്ഥിച്ചിരുന്നു. എൻഐഎ സമർപ്പിച്ച മെഡിക്കൽ റിപോർട്ടുകൾ പ്രകാരം റാവുവിന് ഒരു ദിവസം 20 ഗുളികകൾ നൽകിക്കൊണ്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നാനാവതി ആശുപത്രി റിപ്പോർട്ട് അനുസരിച്ച് റാവുവിന് ഓർമ്മകുറവ്, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ ഉണ്ടെന്ന് അടിവരയിടുന്നു.
അദ്ദേഹത്തിന് ദിവസവും നൽകുന്ന മരുന്നുകളുടെ ലിസ്റ്റ് കാണുക. ഈ മരുന്നുകൾ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നു. അതിനാൽ, അദ്ദേഹത്തിന് തുടർച്ചയായി വൈദ്യസഹായം നൽകുന്നുണ്ട്. ഞങ്ങളുടെ വീടുകളിലും വൃദ്ധരുണ്ട്. ഇതിൽ 70 മുതൽ 80 ശതമാനം വരെ മരുന്നുകളും പ്രായമായവർ കഴിക്കുന്നതാണെന്ന് എൻഐഎ അഭിഭാഷകൻ പറഞ്ഞു.

