'വന്ദേ ഭാരത്' വിമാനത്തില്‍ അനര്‍ഹര്‍ എത്തി; തെളിവുമായി മധ്യമ പ്രവര്‍ത്തകന്‍

മെയ് ഏഴിന് അബുദബിയില്‍നിന്നും 177 യാത്രക്കാരുമായി രാത്രി 10.8ന് നെടുമ്പാശ്ശേരിയിലെ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ആദ്യ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍തന്നെ അനര്‍ഹരായ നിരവധി പേര്‍ കടന്നു കൂടിയതായി മാധ്യമ പ്രവര്‍ത്തകനായ ഐപ്പ് വള്ളിക്കാടന്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2020-05-10 03:10 GMT

കൊച്ചി: കൊറോണ വൈറസിനെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള 'വന്ദേ ഭാരത്' വിമാനത്തില്‍ നിരവധി അനര്‍ഹര്‍ ഉള്‍പ്പെട്ടുവെന്ന ആരോപണം ശക്തമാവുന്നു. തെളിവുകളുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഐപ്പ് വള്ളിക്കാടന്‍ രംഗത്ത് വന്നു.

മെയ് ഏഴിന് അബുദബിയില്‍നിന്നും 177 യാത്രക്കാരുമായി രാത്രി 10.8ന് നെടുമ്പാശ്ശേരിയിലെ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ആദ്യ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍തന്നെ അനര്‍ഹരായ നിരവധി പേര്‍ കടന്നു കൂടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭിണികള്‍, അര്‍ബുദ രോഗികള്‍, വൃക്ക മാറ്റി വയ്ക്കേണ്ടവര്‍, മാറാരോഗികള്‍, അവശ്യ വൈദ്യസഹായം കാത്തിരിക്കുന്നവര്‍, മരണാസന്നരായ ബന്ധുക്കളെ അവസാനമായി കാണുന്നതിന് നാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ടവര്‍ തുടങ്ങി ആയിരങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കാതെ പുറത്തുനില്‍ക്കുമ്പോഴാണ് നിരവധി പേര്‍ അനര്‍ഹമായി വിമാനത്തില്‍ കടന്ന്കൂടിയത്.

യുഎഇയില്‍ കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ നേരിടുന്ന ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസിയുടെ മുന്‍ സിഎഫ്ഒ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും ഇത്തരത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ഇടംപിടിച്ചതായി ഐപ്പ് തെളിവ് സഹിതം വെളിപ്പെടുത്തുന്നു. സുരേഷ് കൃഷ്ണമൂര്‍ത്തി, ഭാര്യ, മൂന്നു മക്കള്‍, വേലക്കാരി എന്നിവരാണ് വ്യാജകാരണം കാണിച്ച് നാട്ടിലെത്തിയത്. ഇവരുടെ വീട്ടില്‍ മരണം നടന്നുവെന്ന പച്ചക്കളം പറഞ്ഞാണ് ഇവര്‍ എംബസിയില്‍നിന്നു സീറ്റ് തരപ്പെടുത്തിയതെന്നു ഐയ്പ് ആരോപിക്കുന്നു.

അടിയന്തിര ചെക്കപ്പിനായി ഇന്ത്യയിലേക്ക് പോവുന്നുവെന്ന് ജീവനക്കാര്‍ക്ക് സന്ദേശം നല്‍കിയാണ് ഇദേഹം അബുദബി വിട്ടത്. എംഎംസിയുമായി ബന്ധപ്പെട്ട് അബുദബയില്‍ ഈ യാത്രക്കാരനെതിരേ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന് ഐപ്പ് ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം അദ്ദേഹം തിരുത്തി.

കൃഷ്ണമൂര്‍ത്തിയുടെ മൂത്തമകനും ജോലിക്കാരിയും ആലപ്പുഴയിലെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍

മക്കളുടെ പേരു പറഞ്ഞ് കൃഷ്ണമൂര്‍ത്തിയും ഭാര്യയും മക്കളും ആലപ്പുഴയിലെ വീട്ടിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. രണ്ടു മാസം മുമ്പ് നടന്ന മരണത്തിന്റെ പേരിലാണ് ഇദ്ദേഹം എംബസിയെ സമീപിച്ച് സീറ്റു തരപ്പെടുത്തിയതെന്നും ഐപ്പ് ആരോപിക്കുന്നു.

രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ സാധിച്ചത് വലിയ വീഴ്ചയാണെന്നും ഇക്കാര്യം കേന്ദ്ര വിദേശകാര്യമന്ത്രാലയം അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. യാതൊരു സുതാര്യതയുമില്ലാതെ എംബസിയും കോണ്‍സുലേറ്റും പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ലിസ്റ്റ് ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണിതെന്നാണ് ആരോപണം. 

Tags:    

Similar News