സ്റ്റോക്കുള്ളത് 'തള്ള് മാത്രം' ; രാജ്യത്ത്‌ കടുത്ത കൊവിഡ്‌ വാക്‌സിൻ ക്ഷാമം‌

മോദി ആഹ്വാനം ചെയ്‌ത ‘വാക്‌സിൻ കുത്തിവയ്പ് മേള’യ്ക്ക്‌‌ തുടക്കമായെങ്കിലും പത്ത് സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം തുടരുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും അസമും വാക്‌സിൻ ക്ഷാമമുള്ളതായി കേന്ദ്രത്തെ അറിയിച്ചു. യുപിയില്‍ ക്ഷാമമുണ്ടെങ്കിലും പരാതിപ്പെട്ടിട്ടില്ല.

Update: 2021-04-12 10:21 GMT

ന്യൂഡൽഹി: രാജ്യത്ത്‌ കടുത്ത കൊവിഡ്‌ വാക്‌സിൻ ക്ഷാമം. കൊവിഷീൽഡ്‌, കൊവാക്‌സിൻ എന്നിവ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് ലഭ്യമായ വാക്സിൻ. ഇവയുടെ പ്രതിദിന ഉൽപ്പാദനം 23 ലക്ഷം ഡോസ് മാത്രമാണ്. എന്നാല്‍, പ്രതിദിനം ശരാശരി 35 ലക്ഷം ഡോസ്‌ കുത്തിവയ്ക്കുന്നുണ്ട്. ലഭ്യതയിൽ 12 ലക്ഷം ഡോസിന്റെ കുറവുള്ളതായാണ് റിപോർട്ട്.

ഏപ്രിൽ 11 മുതൽ 14 വരെ രാജ്യത്ത്‌ വാക്‌സിൻ ആഘോഷമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കടുത്ത വാക്‌സിൻ ക്ഷാമത്തിന്റെ പശ്‌ചാത്തലത്തിൽ പരിഹാസ്യമായി മാറുന്ന കാഴ്ചയാണ്. പല സംസ്ഥാനങ്ങളിലും ചുരുക്കം ദിവസങ്ങളിലേക്കുള്ള വാക്‌സിൻ മാത്രം ശേഷിക്കെയാണ്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നാലുദിവസത്തെ വാക്‌സിൻ ആഘോഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌.

രാജ്യത്തെ വാക്‌സിൻ സ്ഥിതി എന്തെന്ന്‌ പോലും മനസ്സിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വെട്ടിലാക്കി. സംസ്ഥാനങ്ങൾ കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുമ്പോൾ കൈമലർത്തുകയാണ്‌ ആരോഗ്യമന്ത്രാലയം. എങ്കിലും സ്ഥിതി ഭദ്രമാണെന്ന അവകാശവാദമാണ്‌ ആരോഗ്യമന്ത്രി ഹർഷ്‌ വർധന്റേത്‌‌. നാലര കോടി വാക്‌സിൻ ശേഖരമായുണ്ടെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാൽ, കേന്ദ്രത്തിന്റെതന്നെ കണക്കിൽ വിതരണഘട്ടത്തിലുള്ള 2.23 കോടി ഡോസ്‌ മാത്രമാണ്‌.

മോദി ആഹ്വാനം ചെയ്‌ത 'വാക്‌സിൻ കുത്തിവയ്പ് മേള'യ്ക്ക്‌‌ തുടക്കമായെങ്കിലും പത്ത് സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം തുടരുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും അസമും വാക്‌സിൻ ക്ഷാമമുള്ളതായി കേന്ദ്രത്തെ അറിയിച്ചു. യുപിയില്‍ ക്ഷാമമുണ്ടെങ്കിലും പരാതിപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര, ഛത്തിസ്‌ഗഢ്‌, പഞ്ചാബ്‌, രാജസ്ഥാൻ, ഒഡിഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങൾ വാക്സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഒഡിഷ, യുപി സംസ്ഥാനങ്ങൾക്ക്‌ പുറമെ ഉത്തരാഖണ്ഡിലും കുത്തിവയ്‌പ്‌ കേന്ദ്രങ്ങള്‍ അടച്ചു. ഒഡീഷയിൽ 900 കേന്ദ്രം അടച്ചു.

അതിനിടെ പരീക്ഷണം പൂർത്തിയാകാതെ തന്നെ നിരവധി വാക്സിനുകൾക്ക് ധൃതിപിടിച്ച് അനുമതി കൊടുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. സ്‌പുട്‌നിക്ക്, ‌ജോൺസൺ ആൻഡ്‌ ജോൺസൺ, നൊവാക്‌സ്‌ , സൈഡസ്‌ കാഡില വാക്‌സിനുകളും മൂക്കിലൂടെ നൽകാൻ ഭാരത്‌ ബയോടെക്‌ വികസിപ്പിക്കുന്ന വാക്‌സിനും ലഭ്യമാക്കാനാണ്‌ ശ്രമം. സ്‌പുട്‌നിക്കിന് 10 ദിവസത്തിനകം കേന്ദ്രം ഉപയോഗാനുമതി നൽകുമെന്നാണ്‌ സൂചന.

കൊവിഡ് വ്യാപനമേറുന്ന ഘട്ടത്തില്‍ വൈറസ് രോ​ഗങ്ങളെ പ്രതിരോധിക്കുന്ന ഔഷധമായ റംഡിസിവിര്‍ ‌കയറ്റുമതി കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റംഡിസിവിര്‍ ഇഞ്ചക്ഷനും മരുന്നിന്റെ ഘടക പദാര്‍ഥങ്ങളും കയറ്റുമതി ചെയ്യുന്നത് തടഞ്ഞു. ഇന്ത്യയില്‍ ഏഴു കമ്പനി ഈ മരുന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട്. മാസം 38.8 ലക്ഷം യൂനിറ്റാണ്‌ രാജ്യത്തെ മൊത്തം ഉൽപാദനം.