കൊവിഡ് ബാധിച്ചവര്‍ക്ക് വാക്സിന്‍: ദീര്‍ഘകാല സംരക്ഷണമെന്ന് പഠനം
വാക്സിനിലൂടെ നേടുന്ന പ്രതിരോധം എത്രകാലം ലഭിക്കുമെന്നതിനെക്കുറിച്ചാണ് പഠനങ്ങള്‍ നടത്തിയത്.
ന്യൂഡൽഹി: രോഗം ബാധിച്ച ശേഷം വാക്സിനെടുത്താല്‍ പിന്നീട് കോവിഡില്‍ നിന്നും പൂര്‍ണ സംരക്ഷണം ലഭിക്കുമെന്ന് പുതിയ പഠനങ്ങള്‍. രോഗം ബാധിച്ചവരില്‍ വാക്സിന്‍ നല്‍കിയാല്‍ ദീര്‍ഘകാലം ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വാക്സിനിലൂടെ നേടുന്ന പ്രതിരോധം എത്രകാലം ലഭിക്കുമെന്നതിനെക്കുറിച്ചാണ് പഠനങ്ങള്‍ നടത്തിയത്. കോവിഡ് രോഗബാധ മനുഷ്യശരീരത്തില്‍ സെല്ലുലാര്‍, ഹ്യൂമറല്‍ രോഗപ്രതിരോധ പ്രതികരണങ്ങൾ വികസിപ്പിക്കുന്നുണ്ട്. ശരീരത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം കുറഞ്ഞു തുടങ്ങിയാലും മജ്ജയിലെ കോശങ്ങള്‍ വേണ്ടസമയത്ത് ഇവ ഉല്പാദിപ്പിച്ചുനല്‍കും. സാധാരണയായി ഒരുവര്‍ഷത്തോളം പ്രതിരോധശക്തി ലഭിക്കുമെന്ന് വാഷിങ്ടണ്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനം വിലയിരുത്തുന്നു.
എന്നാല്‍ രോഗം ബാധിച്ചശേഷം വാക്സിനെടുത്തവരില്‍ ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുമെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു. അതേസമയം ന്യൂയോര്‍ക്ക് റോക്ക്ഫെല്ലര്‍ സര്‍വകലാശാലയുടെ പഠനങ്ങള്‍ പ്രകാരം ഒന്നരമാസം മുതല്‍ ആറുമാസം വരെയാണ് രോഗപ്രതിരോധം ലഭിക്കുന്നത്. ഈ പഠനങ്ങള്‍ പ്രകാരം സാധാരണരീതിയില്‍ തുടര്‍ച്ചയായ വാക്സിനേഷന്‍ ആവശ്യമായി വരും. പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രം പ്രതിരോധശേഷി നേടിയവരെ അപേക്ഷിച്ച് കൊവിഡ് അതിജീവിച്ചവരില്‍ കൂടുതല്‍ക്കാലം അണുബാധയ്ക്കെതിരെ പ്രതിരോധം നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് പിന്നീട് ബൂസ്റ്റര്‍ ഡോസ് ആവശ്യം വന്നേക്കില്ലെന്നും റോക്ക്ഫെല്ലര്‍ സര്‍വകലാശാലയുടെ പഠനം വിലയിരുത്തുന്നു.
