കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി നാൾക്കുനാൾ കുറഞ്ഞുവരുന്നെന്ന് പുതിയ വെളിപ്പെടുത്തൽ

2020 ഡിസംബർ മുതൽ 2021 ആ​ഗസ്ത് വരെ അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലെ 4000 ത്തിലധികം പേരെ നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

Update: 2021-08-25 09:43 GMT

വാഷിംഗ്‌ടൺ: ഡെൽറ്റ വൈറസ് വ്യാപനം ശക്തമായതോ‌ടെ നിലവിലെ കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയുന്നുവെന്ന് പഠന റിപോർട്ട്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫലപ്രാപ്തി കുറഞ്ഞെങ്കിലും വാക്സിനുകൾ ജനങ്ങൾക്ക് കൊവിഡിൽ നിന്ന് സംരക്ഷണം നൽകുമെന്നും വിദഗ്ദ്ധർ പറയുന്നു. വൈറസിന് ജനിതക വ്യതിയാനം വരുന്നതുമൂലമാണ് വാക്സിൻ ഫലപ്രാപ്തിയിൽ നേരിയ കുറവുണ്ടാകുന്നതെന്നും ഇത് സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവർ വ്യക്തമാക്കുന്നു.

2020 ഡിസംബർ മുതൽ 2021 ആ​ഗസ്ത് വരെ അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലെ 4000 ത്തിലധികം പേരെ നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ഇക്കാലയളവിൽ കൊവിഡിനെ തടയാൻ വാക്സിനുകൾക്ക് 80 ശതമാനം വരെ കഴിവുണ്ടെന്നും വ്യക്തമായത്. ഡെൽറ്റ വേരിയന്റിന്റെ ആധിപത്യവുമായി ബന്ധപ്പെട്ട്, വാക്സിനുകളുടെ സംരക്ഷണം കുറഞ്ഞതിന്റെ തെളിവുകൾ ഞങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് ഗവേഷക സംഘം പറയുന്നത്. തുടക്കത്തിൽ വാക്സിനുകൾക്ക് വൈറസുകളെ പ്രതിരോധിക്കാൻ തൊണ്ണൂറുശതമാനത്തിലേറെ കഴിവുണ്ടായിരുന്നു.

അതേസമയം, കൊവിഡ് വാക്സിൻ ഫലപ്രാപ്തി കാലക്രമേണ കുറയുന്നുവെന്ന റിപോര്‍ട്ടുകളെ തുടർന്ന് അമേരിക്കയിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്ന നടപടി പുരോഗമിക്കുകയാണ്. രണ്ടു ഡോസ് വാക്സിനേഷനും കഴിഞ്ഞവർക്ക് എട്ടുമാസത്തിനുശേഷം ബൂസ്റ്റർ ഡോസുകൾ നൽകാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു.