ഏക സിവില്‍കോഡ് വന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിനറിയാമെന്ന് വി ഡി സതീശന്‍

Update: 2023-07-02 10:04 GMT

കൊച്ചി: ഏക സിവില്‍കോഡ് വിഷയത്തില്‍ കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കേണ്ടതില്ലല്ലോയെന്നും അതുവന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തതക്കുറവുമില്ല. ഏക സിവില്‍കോഡ് പ്രായോഗികമല്ലെന്ന് ആര്‍ക്കാണ് അറിയത്തത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിനോട് നിലപാട് വ്യക്തമാക്കാന്‍ മുസ് ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും സമസ്തയുമായി ബന്ധപ്പെട്ട ഒരാള്‍ നടത്തിയ അഭിപ്രായം മാത്രമാണതെന്നും സതീശന്‍ പറഞ്ഞു. സമസ്തയുടെ ഏറ്റവും വലിയ നേതാവായ ജിഫ്രി തങ്ങള്‍ സമസ്തയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ പൂര്‍ണ വിശ്വാസമാണെന്നും അവരുടെ അനുഭാവത്തോടുകൂടി മാത്രമേ ഏകസിവില്‍ കോഡിനെ നേരിടാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഞാന്‍ മറുപടി പറയേണ്ടതില്ല. ഇതൊരു ഹിന്ദു-മുസ് ലി വിഷയമായാണ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഇത് മുസ് ലിം വിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. ഹിന്ദുക്കളിലെ തന്നെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയിലെ നിരവധി ഗോത്രവിഭാഗങ്ങളെ, അവരുടെ സംസ്‌കാരങ്ങളെ എല്ലാം ഇല്ലാതാക്കും. കഴിഞ്ഞ മോദി സര്‍ക്കാര്‍ ഇത് കൊണ്ടുവന്നപ്പോള്‍ ഒരു കാരണവശാലും നടപ്പാക്കേണ്ടതില്ലെന്ന് ലോ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഒരു ഡ്രാഫ്റ്റ് പോലും ആവാത്ത ഒന്നാണ് ഈ ഉയര്‍ത്തിക്കാണിക്കുന്ന ഏകസിവില്‍ കോഡ്. അതുകൊണ്ടാണ് ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News