മദ്യപിച്ച് മത ചടങ്ങിൽ പങ്കെടുത്തെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

പിന്നീട് അതുവഴി വന്ന യാത്രക്കാർ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Update: 2021-04-08 13:04 GMT

രുദ്രാപൂർ: മതപരമായ ചടങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പന്തലിൽ പ്രവേശിച്ചുവെന്ന് ആരോപിച്ച് 29 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ ഉദം സിങ് നഗർ ദുർഗ മന്ദിരിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവ് ആക്രമത്തിനിരയായത്.

ആക്രമണത്തിന് ഇരയായ ജോണി സാഗർ പന്തലിന് പുറത്ത് റോഡിൽ മൂന്ന് മണിക്കൂറോളം വേദനയോടെ അർധ ബോധാവസ്ഥയിൽ കിടന്നെങ്കിലും ആരും അദ്ദേഹത്തെ രക്ഷിക്കാൻ വന്നില്ലെന്ന് പോലിസ് പറഞ്ഞു.

പിന്നീട് അതുവഴി വന്ന യാത്രക്കാർ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോണി സാ​ഗർ മദ്യപിച്ചിരുന്നതായും പന്തലിലുള്ളവരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഇയാളെ മർദ്ദിക്കുകയും പുറത്താക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.

ജോണിയുടെ ഭാര്യയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 302 (കൊലപാതകം) പ്രകാരം അജ്ഞാതർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോണിയെ കൂട്ടംചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. 

Similar News