അഫ്ഗാനില്‍നിന്ന് യുഎസ് സൈനിക പിന്‍മാറ്റം തുടങ്ങി

യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനില്‍നിന്ന് പൂര്‍ണമായും പിന്‍മാറാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് യുഎസ് സൈനികരുടെ പിന്‍മാറ്റം.

Update: 2021-04-30 08:48 GMT

കാബൂള്‍: രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനു ശേഷം യുഎസ് സൈന്യം അഫ്ഗാനില്‍നിന്നു പിന്‍വാങ്ങിത്തുടങ്ങിയതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നു. യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനില്‍നിന്ന് പൂര്‍ണമായും പിന്‍മാറാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് യുഎസ് സൈനികരുടെ പിന്‍മാറ്റം.

100ല്‍ കുറയാത്ത സൈനികരേയും സൈനിക ഉപകരണങ്ങളേയും വഹിച്ചുള്ള കൂറ്റന്‍ സൈനിക വിമാനം അഫ്ഗാന്‍ വിട്ടതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള സിഎന്‍എന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സൈനിക നടപടിക്ക് കാരണമായി പറയപ്പെടുന്ന 9/11 സായുധാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11നകം മുഴുവന്‍ യുഎസ് സൈനികരേയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബിഡന്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

കരാറുകാരും യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവിടെനിന്ന് പിന്‍മാറുമെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. 2001 ഒക്ടോബര്‍ 7നാണ് അഫ്ഗാനില്‍ യുഎസ് നേതൃത്വത്തില്‍ അധിനിവേശം ആരംഭിച്ചത്. എന്‍ഡ്യൂറിംഗ് ഫ്രീഡം എന്നു പേരിട്ട ആക്രമണം യുഎസും യുകെയും ചേര്‍ന്നായിരുന്നു തുടക്കമിട്ടത്.

2001 ഡിസംബര്‍ 20ന് യുഎന്‍ ഒരു അന്താരാഷ്ട്ര സുരക്ഷാ സഹായ സൈന്യത്തിന് അംഗീകാരം നല്‍കിയതിനു ശേഷം 43 നാറ്റോ സഖ്യകക്ഷികളും പങ്കാളികളും അവരോടൊപ്പം ചേര്‍ന്നു.നിലവില്‍ 36 രാജ്യങ്ങളില്‍ നിന്നുള്ള 9,592 സൈനികര്‍ അഫ്ഗാനില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 2,500 സൈനികരുമായി യുഎസ് ഒന്നാമതാണ്.

Tags:    

Similar News