സംഘര്‍ഷം കുറയ്ക്കാന്‍ അമേരിക്കയും താലിബാനും കരാര്‍ ഒപ്പുവയ്ക്കും
അഫ്ഗാന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് സാധാരണക്കാരും പോരാളികളും കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുഎസും താലിബാനും 2018 മുതല്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തിവരികയാണ്.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം കുറയ്ക്കുന്നതിന് അമേരിക്കയും താലിബാനും കരാര്‍ ഒപ്പ് വയ്ക്കാനൊരുങ്ങുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദുമാണ് ഈകാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ മാസം 29നാണ് മേഖലയിലെ സംഘര്‍ഷങ്ങളില്‍ അയവുവരുത്തുക എന്ന ഉദ്ദേശത്തോടെ അമേരിക്കയും താലിബാനും അന്താരാഷ്ട്ര നിരീക്ഷകരുടെ സാനിധ്യത്തില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. തടവുകാരെ മോചിപ്പിക്കാനുള്ള ക്രമീകരണവും ഇരുപക്ഷവും നടത്തുമെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് സുഗമമാക്കുന്നതിനും മേഖലയിലെ യുഎസ് സാന്നിധ്യം കുറയ്ക്കുന്നതിനുമായി അമേരിക്കയും താലിബാനും ചര്‍ച്ചകളിലാണെന്ന് പോംപിയോ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തൊട്ടാകെയുള്ള അക്രമങ്ങള്‍ കുറവുക്കുന്നത് സംബന്ധിച്ച് താലിബാനുമായുള്ള ധാരണ വിജയകരമായി നടപ്പാക്കാനാണ് കരാര്‍ ഒപ്പിടുന്നതെന്നും പാംപിയോ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനുശേഷം രാജ്യം കൈവരിക്കേണ്ട സമാധാനത്തിനുള്ള സാഹചര്യം ഈ കരാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. മാത്രമല്ല, 2001 മുതല്‍ രാജ്യത്തുള്ള യുഎസ് സൈനിക സാന്നിധ്യവും കരാറിന്റെ ഭാഗമാവും. അഫ്ഗാന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് സാധാരണക്കാരും പോരാളികളും കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുഎസും താലിബാനും 2018 മുതല്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തിവരികയാണ്.
പദ്ധതി അനുസരിച്ച്് താലിബാനും അന്താരാഷ്ട്ര, അഫ്ഗാന്‍ സുരക്ഷാ സേനയും തമ്മില്‍ ഒരാഴ്ചത്തേക്ക് ആക്രമണം അവസാനിപ്പിക്കുമെന്നും ഇത് കൂടുതല്‍ കാലം നീട്ടിക്കൊണ്ടുപോവുന്നതിലൂടെ അഫ്ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാവിദ് ഫൈസല്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഈ കാലഘട്ടത്തെ 'വെടിനിര്‍ത്തല്‍' എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു താലിബാന്‍ നേതാവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'ഓരോ സംഘത്തിനും സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്, എന്നാല്‍ ഈ ഏഴു ദിവസങ്ങളില്‍ പരസ്പരം സേനാ കേന്ദ്രങ്ങള്‍ക്ക്് നേരെ ആക്രമണം നടത്തില്ല'. താലിബാന്‍ നേതാവ് പറഞ്ഞു. 'ഇത് അഫ്ഗാനിസ്ഥാനില്‍ ഒരു സുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ്, യുഎസുമായി സമാധാന കരാര്‍ ഒപ്പിട്ട ശേഷം കാര്യങ്ങള്‍ ശരിയായി നടക്കുകയാണെങ്കില്‍ അത് വിപുലീകരിക്കാന്‍ കഴിയും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ കാലയളവിലും അഫ്ഗാന്‍ സൈന്യം ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള മറ്റ് ഗ്രൂപ്പുകള്‍ക്കെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അഫ്ഗാന്‍ വക്താവ് ഫൈസല്‍ പറഞ്ഞു. താലിബാന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ചെറിയ കരാര്‍ ലംഘനത്തിനെതിരെപോലും അഫ്ഗാന്‍ സേന പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.