ഇസ് ലാമാബാദ്: പശ്ചിമേഷ്യയിലെ സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് പാകിസ്താന്‍ തലസ്ഥാനമായ ഇസ് ലാമാബാദില്‍ നടക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചയ്ക്കായി ഇസ് ലാമാബാദിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലബ്‌നനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിബന്ധന വയ്ക്കാന്‍ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലബ്‌നാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഡോക്ടര്‍ അഹ്‌മദിയാന്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോക്ടര്‍ ഹെമ്മതി എന്നിവരാണ് ചര്‍ച്ചക്കായി ഇസ് ലാമാബാദിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇസ്‌ലാമാബാദിലെത്തും. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലബ്‌നനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടു നല്‍കണമെന്നുമുള്ള നിലപാടിലാണ് ഇറാന്‍. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും, എന്നാല്‍ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി വാന്‍സ് വ്യക്തമാക്കി. ചര്‍ച്ചകള്‍ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുഎസ് യുദ്ധക്കപ്പലുകളില്‍ മികച്ച ആയുധങ്ങള്‍ വീണ്ടും നിറയ്ക്കുകയാണെന്നും ട്രംപ് അറിയിച്ചു. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചര്‍ച്ച നടത്തി കരാറിലെത്തുകയാണ് ഇറാന് മുന്നിലുള്ള ഏക വഴിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലും പോസ്റ്റ് ചെയ്തു. അതേസമയം, ചര്‍ച്ചയിലൂടെ വഞ്ചിക്കാനാണ് യുഎസ് ലക്ഷ്യമെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. രണ്ട് വട്ടവും ചര്‍ച്ച പുരോഗമിക്കുന്നതിനിടേയാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്. യുഎസിന്റെ വഞ്ചനാപരമായ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
