264 ഇലക്ടറൽ വോട്ടുകള്‍ ഉറപ്പാക്കി; അമേരിക്കയിൽ ജോ ബൈഡൻ വിജയത്തിന് അരികെ

വോട്ടെണ്ണല്‍ നിർത്തണമെന്നാവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

Update: 2020-11-05 01:45 GMT

വാഷിങ്ടൺ: അമേരിക്കയിൽ ജോ ബൈഡൻ വിജയത്തിന് തൊട്ടരികെയെത്തി. വിസ്കോൺസിനു പിറകെ മിഷിഗണിലും ബൈഡൻ വിജയിച്ചു. ജയിക്കാൻ ബൈഡനു വേണ്ടത് 6 ഇലക്ടറൽ വോട്ടുകള്‍ മാത്രം. 6 വോട്ടുള്ള നെവാഡയിലും ബൈഡൻ മുന്നിലാണ്. ഇത്‌ ബൈഡന്റെ വിജയം ഉറപ്പിക്കും എന്നാണ് അവസാന റിപോർട്ടുകൾ.

അതിനിടെ, വോട്ടെണ്ണല്‍ നിർത്തണമെന്നാവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

നിലവിൽ 264 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 214 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.

ഇന്നലെ ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന.