ഇറാനു സമീപം ബോംബറുകൾ വിന്യസിച്ച് അമേരിക്കൻ സൈന്യം

ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്.

Update: 2020-12-31 06:56 GMT

തെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള പോര് തുടരുകയാണ്. ഇറാന് താക്കീതെന്നോണം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപ പ്രദേശങ്ങളിൽ വിന്യസിച്ചുവെന്നാണ് അറിയുന്നത്. അമേരിക്കയിൽ നിന്നെത്തിയ ബോംബറുകൾ മിഡിൽ ഈസ്റ്റിലാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്തെ സുരക്ഷ മുൻനിര്‍ത്തിയാണ് ഈ നീക്കമെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വാദം.

ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്. യുഎസ് സൈനിക ശക്തിയുടെ പുതിയ പ്രദർശനം കൂടിയാണിതെന്നാണ് കരുതുന്നത്. ഇത് ഇറാനെ പ്രതിരോധിക്കുന്നതിനുള്ള നേരിട്ടുള്ള സന്ദേശമാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പരമ്പരാഗതവും ആണവായുധങ്ങൾ വഹിക്കാൻ പ്രാപ്തിയുമുള്ള ദീർഘദൂര ഹെവി ബോംബറുകളാണ് മേഖലയിലൂടെ പറത്തിയത്. ഈ വർഷമിത് മൂന്നാം തവണയാണ് ബോംബറുകൾ ഇറാന് മുന്നറിയിപ്പുമായി പറക്കുന്നത്. ജനുവരിയിൽ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഇറാനിന്റെ സൈനിക മേധാവിയായിരുന്ന കാസിം സുലൈമാനിയെ കൊന്ന യുഎസ് വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇറാനിയൻ പ്രതികാര നടപടിയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർ ആശങ്കാകുലരാണെന്നും റിപോർട്ടുകളുണ്ട്.