യുപി: മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ടു; ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും
”ഇതെനിക്ക് പുതിയൊരു തുടക്കമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ദര്‍ശനാത്മക നേതൃത്വത്തിനും മാര്‍ഗനിര്‍ദേശത്തിനും കീഴില്‍ രാഷ്ട്രനിര്‍മാണത്തിനുള്ള എന്റെ സംഭാവനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു,”
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രവര്‍ത്തക സമിതി അംഗവും എഐസിസി ഭാരവാഹിയുമായ ആര്‍പിഎന്‍ സിങ് പാര്‍ട്ടി വിട്ടു. രണ്ടാം യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെ ബിജെപിയില്‍ ചേര്‍ന്നേക്കും.
സിങ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അവ 'അഭ്യൂഹങ്ങള്‍' മാത്രമാണെന്നു പറഞ്ഞ് അദ്ദേഹം നിരന്തരം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചത്.
"ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുന്ന സമയത്ത് രാഷ്ട്രീയ യാത്രയില്‍ ഞാന്‍ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ്," കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത രാജിക്കത്ത് പങ്കുവച്ചുകൊണ്ട് ആര്‍പിഎന്‍ സിങ് ട്വീറ്റ് ചെയ്തു.
"ഇതെനിക്ക് പുതിയൊരു തുടക്കമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ദര്‍ശനാത്മക നേതൃത്വത്തിനും മാര്‍ഗനിര്‍ദേശത്തിനും കീഴില്‍ രാഷ്ട്രനിര്‍മാണത്തിനുള്ള എന്റെ സംഭാവനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു," രാജിയ്ക്കു തൊട്ടുപിന്നാലെ സിങ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലുടനീളം സ്വാധീനമുള്ള നേതാവല്ല ആര്‍പിഎന്‍ സിങ്. 2009-ല്‍ അദ്ദേഹം പ്രതിനിധീകരിച്ച ഗൊരഖ്പൂരിനോട് ചേര്‍ന്നുള്ള കുശി നഗര്‍ ലോക്സഭാ മണ്ഡലത്തില്‍ ഒതുങ്ങിനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. 1996 മുതല്‍ 2009 വരെ അദ്ദേഹം മൂന്നു തവണ പ്രതിനിധീകരിച്ച പദ്രൗണ നിയമസഭാ സീറ്റ് കുശിനഗര്‍ മണ്ഡലത്തിലാണ്.
അതേസയം, കോണ്‍ഗ്രസിന്റെ പുതിയ തലമുറാ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സിങ്ങിന്റെ പുറത്തുപോകല്‍ കോണ്‍ഗ്രസിനു രാഷ്ട്രീയമായി ദോഷം തന്നെയാണ്. അമ്പത്തിയേഴുകാരനെ സിങ്ങിനെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാവി കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെട്ടിരുന്നത്.
ഒബിസി കുര്‍മി വിഭാഗത്തില്‍പ്പെട്ടയാളായ സിങ്ങിനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാര്‍ഖണ്ഡിന്റെ ചുതമലയുള്ള എഐസിസി ഭാരവാഹിയായി തിരഞ്ഞെടുത്തിരുന്നു. ഇത് കോണ്‍ഗ്രസ് ഒബിസി കേന്ദ്രീകൃത രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

