താടി വളര്‍ത്തിയതിന് സസ്‌പെന്‍ഷന്‍; യുപിയിലെ മുസ് ലിം പോലിസുകാരന്‍ താടി വടിച്ച് ജോലിയില്‍ കയറി

കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി തനിക്ക് ഒരിക്കല്‍പോലും പ്രശ്നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താടിയില്ലാതെ ഹാജരാക്കിയ ശേഷമാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്.

Update: 2020-10-26 11:41 GMT

ലക്‌നോ: മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ താടി വളര്‍ത്തിയെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശിലെ മുസ് ലിം പോലിസ് ഉദ്യോഗസ്ഥന്‍ താടി വടിച്ച് ജോലിയില്‍ പ്രവേശിച്ചു. ബാഗ്പത് ജില്ലയിലെ രമല പോലിസ് സ്റ്റേഷനിലെ എസ് ഐ ഇന്‍തിസാര്‍ അലിക്കാണ് താടി വടിച്ചതിനെ തുടര്‍ന്ന് ബാഗ്പത് പോലിസ് സൂപ്രണ്ട് അഭിഷേക് സിങ് വീണ്ടും ജോലിയില്‍ നിയമിച്ചത്. മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത് പോലിസിന്റെ ഡ്രസ്‌കോഡ് ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്റ് ചെയ്തിരുന്നത്. എന്നാല്‍, ഇതിനു വേണ്ടി അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നായിരുന്നു ഇന്‍തിസാര്‍ അലി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി തനിക്ക് ഒരിക്കല്‍പോലും പ്രശ്നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താടിയില്ലാതെ ഹാജരാക്കിയ ശേഷമാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്.

    സിഖുകാര്‍ക്ക് ഒഴികെ മറ്റു മതവിഭാഗങ്ങള്‍ക്കു താടി നീട്ടി വളര്‍ത്തണമെങ്കില്‍ പോലിസിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന യുപി പോലിസ് ചട്ടം ബാഗ്പത് പോലിസ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ മനോജ് സിങ് മാനുവല്‍ ഉദ്ധരിച്ച് വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തന്റെ മതം ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അലിയുടെ സസ്‌പെന്‍ഷനെന്ന് അഖിലേന്ത്യാ ഇമാംസ് അസോസിയേഷന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന പസിഡന്റ് മൗലാന സുല്‍ഫിക്കര്‍ പറഞ്ഞു. താടി ഇസ് ലാമുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ അത് വളര്‍ത്താന്‍ അലിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

UP: Muslim Police Officer, Who Was Suspended For Growing A Beard, Reinstated After Shaving It Off





Tags:    

Similar News