വീട്ടിലുളളത് ഫാനും ബള്‍ബും മാത്രം; വൃദ്ധ ദമ്പതികള്‍ക്ക് 128 കോടിയുടെ വൈദ്യുതി ബില്‍

തുക അടക്കാത്തതിന് വൈദ്യുത ബോര്‍ഡ് കണക്ഷന്‍ വിച്ഛേദിച്ചതായും വീട്ടുടമയായ ഷമീം പറഞ്ഞു. ഷമീമും ഭാര്യ ഖൈറുന്നിസയും മാത്രമാണ് വീട്ടിലുളളത്.

Update: 2019-07-21 16:46 GMT

ലക്‌നൗ: ഒരു പട്ടണത്തിലെ മുഴുവന്‍ പേരും ഉപയോഗിച്ച വൈദ്യതിയുടെ പണം ഒരു ഫാനും ബള്‍ബും മാത്രം ഉപയോഗിക്കുന്ന വൃദ്ധ ദമ്പതികളുടെ പേരില്‍ ചാര്‍ത്തി കൊടുത്തിരിക്കുകയാണ് യുപിയിലെ വൈദ്യുതി വിഭാഗം. ഉത്തര്‍പ്രദേശിലെ ഹാപൂരിലെ ചാര്‍മി ഗ്രാമത്തിലുളള വൃദ്ധ ദമ്പതികള്‍ക്കാണ് 128,45,95,444 രൂപയുടെ വൈദ്യുതി ബില്‍ വന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക അടക്കാത്തതിന് വൈദ്യുത ബോര്‍ഡ് കണക്ഷന്‍ വിച്ഛേദിച്ചതായും വീട്ടുടമയായ ഷമീം പറഞ്ഞു. ഷമീമും ഭാര്യ ഖൈറുന്നിസയും മാത്രമാണ് വീട്ടിലുളളത്. 'ഞങ്ങളുടെ അപേക്ഷ ആരും കേട്ടില്ല. അത്രയും പണം ഞങ്ങള്‍ എങ്ങനെയാണ് അടയ്ക്കുക. പരാതി നല്‍കാന്‍ പോയപ്പോഴാണ് മുഴുവന്‍ പണവും അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു,' ഷമീം പറഞ്ഞു.


'700 അല്ലെങ്കില്‍ 800 രൂപയാണ് മാസം വൈദ്യുതി ബില്‍ വരാറുള്ളത്. ഇത്തവണ സിറ്റിയിലെ എല്ലാവരും ഉപയോഗിച്ച വൈദ്യുതി ബില്‍ തങ്ങളുടെ പേരില്‍ എഴുതിതന്നിരിക്കുകയാണ് വൈദ്യുതി വിഭാഗം' ഷമീം പറഞ്ഞു. 'എല്ലായിടത്തും പരാതിയുമായി ഓടി നടന്നു. പക്ഷെ ആരും കേട്ടില്ല. ഹാപൂരിലെ മുഴുവന്‍ പേരും ഉപയോഗിച്ച വൈദ്യതിയുടെ പണം ഞാന്‍ അടക്കണം എന്ന രീതിയിലാണ് വൈദ്യുത ബോര്‍ഡ് പെരുമാറുന്നത്' ഷമീം വ്യക്തമാക്കി.

വീട്ടില്‍ ഒരു ഫാനും ഒരും ലൈറ്റും മാത്രമാണ് ഉളളതെന്ന് ഭാര്യയായ ഖൈറുന്നിസ പറഞ്ഞു. വൈദ്യുത ബോര്‍ഡിന് അച്ചടി പിശക് പറ്റിയതായിരിക്കും എന്നാണ് കരുതിയത്. പക്ഷെ നേരിട്ട് പോയി കാര്യം പറഞ്ഞപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കണമെന്നാണ് പറഞ്ഞത്,' ഖൈറുന്നിസ വ്യക്തമാക്കി.

എന്നാല്‍ 'ഇത് വലിയ കാര്യമല്ല' എന്നാണ് വൈദ്യുത ബോര്‍ഡ് പ്രതികരിച്ചത്. ബില്ലിന്റെ കോപ്പി ഹാജരാക്കിയാല്‍ തെറ്റ് തിരുത്തുമെന്ന് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ രാം ശരണ്‍ പറഞ്ഞു. 'സാങ്കേതിക പിഴവ് ആവാനാണ് സാധ്യത. ബില്‍ ഹാജരാക്കിയാല്‍ പിഴവ് തിരുത്തി നല്‍കും'. അദ്ദേഹം പറഞ്ഞു. എന്നാല്‍, സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ലക്‌നൗ വൈദ്യുതി വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. സാങ്കേതിക പിഴവാകാമെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, പിഴവ് പറ്റിയതിന് വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. പരാതിയും വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടും വൃദ്ധ ദമ്പതികള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നേയാണ് കഴിയുന്നത്.

Tags: