യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍

Update: 2022-01-27 09:02 GMT

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വാഹനത്തെ മറി കടന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു.

മൂന്ന് പേര്‍ യാത്ര ചെയ്യുകയായിരുന്ന കാറിനെ മോട്ടോര്‍ ബൈക്കിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ മറികടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതില്‍ പ്രകോപിതരായ മൂന്ന് പേര്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു.

ചില്‍ക്കാന നിവാസിയായ മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ സൈനി സഹാറന്‍പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഒരു ആള്‍ട്ടോ കാറിനെ മറികടക്കുകയായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. മൂന്ന് പേര്‍ ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകനെ മര്‍ദിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 'സഹാരന്‍പൂര്‍ പോലിസ് സൂപ്രണ്ട് (എസ്പി) രാജേഷ് കുമാര്‍ പറഞ്ഞു.

'മാധ്യമ പ്രവര്‍ത്തകനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് പ്രതികളെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു'. എസ്പി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ജഹാംഗീര്‍, ഫര്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    

Similar News