തിരഞ്ഞെടുപ്പില്‍ പിന്തുണച്ചില്ലെന്ന്; കുടുംബത്തെ തല്ലിച്ചതച്ച് ബജ്റംഗ്ദള്‍ നേതാവ്

സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചത് ബുലന്ദ്ഷഹര്‍ കലാപക്കേസ് പ്രതി

Update: 2021-05-22 10:54 GMT

ബുലന്ദ്ഷഹര്‍(യുപി): പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചില്ലെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ നേതാവ് കുടുംബത്തെ വീട്ടില്‍ക്കയറി തല്ലിച്ചതച്ചു. 2018ലെ ബുലന്ദശഹര്‍ കലാപക്കേസിലെ പ്രധാന പ്രതിയായ യോഗേഷ് രാജും അനുയായികളുമാണ് നയാബാന്‍സ് ഗ്രാമത്തിലെ ഗ്രാമീണരെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ യോഗേഷ് രാജിനും ആറ് അനുയായികള്‍ക്കുമെതിരേ നരഹത്യ, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദിനേശ് കുമാര്‍ എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പോലിസും സ്ഥിരീകരിച്ചു. ബുലന്ദ് ഷഹര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ യോഗേഷ് രാജ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

    ''തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം യോഗേഷ് രാജ് തന്നെ പിന്തുണച്ചില്ലെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയാണ്. പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കൂട്ടാളികള്‍ക്കൊപ്പം ബുധനാഴ്ച വൈകീട്ട് ലാത്തികളും മാരകായുയുധങ്ങളുമായെത്തി കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലാന്‍ തുടങ്ങി. വീട്ടിലെ സ്ത്രീകളെപ്പോലും അവര്‍ വെറുതെ വിട്ടില്ല. എന്റെ ബന്ധുക്കളിലൊരാളായ ദിഗംബര്‍ സിങിന് തലയ്ക്ക് അടിയേറ്റതായും ദിനേശ് കുമാര്‍ പറഞ്ഞായി ക്ലാരിയന്‍ഇന്ത്യ.നെറ്റ് റിപോര്‍ട്ട് ചെയ്തു.

    പശുവിനെ അറുത്തെന്ന് ആരോപിച്ച് 2018 ഡിസംബര്‍ മൂന്നിനു ബുലന്ദ്ഷഹറിലെ സിയാനയില്‍ ഹിന്ദുതര്‍ കലാപം അഴിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് സിയാന പോലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുബോദ് സിങും ഹിന്ദുത്വ അക്രമിക്കൂട്ടത്തില്‍പ്പെട്ട സുമിത് സിങ് എന്ന യുവാവും കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ യോഗേഷ് രാജും മറ്റ് പ്രധാന പ്രതികളും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ ഗൂഢാലോചന സംബന്ധിച്ച ഫോറന്‍സിക് തെളിവുകള്‍ പോലിസ് നിരത്തിയിരുന്നെങ്കില്‍ യോഗേഷിന് ഈയിടെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

UP: Bajrang Dal Leader Yogesh raj Beats Up Family Did Not Support Him in Panchayat Polls

Tags:    

Similar News