ഉന്നാവോ പെൺകുട്ടികളുടെ മരണം: വ്യാജ വാർത്തയെന്നാരോപിച്ച് പോലിസ് കേസ്
ഇന്ത്യൻ ശിക്ഷാ നിയമം 153, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ രണ്ട് ദലിത് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഓൺലൈൻ മാധ്യമത്തിനടക്കം കേസ്. മരണത്തെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മോജോ സ്റ്റോറി ഉൾപ്പെടെ എട്ട് ട്വിറ്റർ ഹാൻഡിലുകൾക്കെതിരേ ഉന്നാവോ പോലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമം 153, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ മാധ്യമമായ മോജോ സ്റ്റോറിയുടേത് ഉൾപ്പെടെ എട്ട് ട്വിറ്റർ ഹാൻഡിലുകൾക്കെതിരേയാണ് എഫ്‌ഐആർ. ഉത്തർപ്രദേശിലെ ഉന്നോവയിൽ മൂന്ന് ദലിത് പെൺകുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത തെറ്റായി പ്രചരിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ഉന്നാവോ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് വികെ പാണ്ഡെ അവകാശപ്പെട്ടു. തങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കുന്നതിനും വേണ്ടിയാണ് പോലിസ് കേസെടുത്തിരിക്കുന്നതെന്ന് മോജോ സ്റ്റോറി പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്നും അവർ പറഞ്ഞു.
പെൺകുട്ടികളുടെ കുടുംബാംഗത്തിന്റെ വീഡിയോയും വെബ്‌സൈറ്റ് ട്വീറ്റ് ചെയ്തു. പെട്ടെന്ന് തന്നെ ശവസംസ്കാരം നടത്താൻ പോലിസ് നിർദേശിച്ചത് മോജോ സ്റ്റോറി റിപോർട്ട് ചെയ്തിരുന്നു. ഞങ്ങൾ പെൺകുട്ടികളുടെ കുടുംബങ്ങളോട് ഇപ്പോഴും സംസാരിച്ചു. അവർ ഇപ്പോഴും പറയുന്നത് ശവസംസ്കാരം നേരത്തേ വേണമെന്ന് പോലിസ് നിർബന്ധിച്ചിരുന്നുവെന്നാണെന്ന് മോജോ സ്റ്റോറി ട്വീറ്റ് ചെയ്തു.
ബുധനാഴ്ച ഉന്നാവോയിലെ ബാബുഹാര ഗ്രാമത്തിൽ ദലിത് പെൺകുട്ടികൾ അവരുടെ കന്നുകാലികൾക്ക് ഭക്ഷണം ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. രാത്രിയിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അവരുടെ വയലിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ അവരെ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. ഒരു പ്രാദേശിക ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ട് പെൺകുട്ടികൾ മരണപ്പെട്ടിരുന്നു.
പെൺകുട്ടികൾക്ക് കീടനാശിനി അടങ്ങിയ വെള്ളം നൽകിയെന്ന കേസിൽ രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം, രണ്ട് പെൺകുട്ടികളുടെ മൃതദേഹം കനത്ത സുരക്ഷയിൽ സംസ്‌കരിച്ചു. ശനിയാഴ്ച കാൺപൂരിൽ ചികിൽസയിലായിരുന്ന മൂന്നാമത്തെ പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്.
പെൺകുട്ടികളെ ബലാൽസംഗം ചെയ്തുവെന്നും കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്നും ട്വീറ്റ് ചെയ്തതിന് നേരത്തെ കോൺഗ്രസ് നേതാവ് ഉദിത് രാജിനെതിരേ പോലിസ് കേസെടുത്തിരുന്നു. പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് കൊന്നതാണെന്നും കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്നും ഇരകളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

