യുഎഇ ബഹിരാകാശ പേടകം വിക്ഷേപിച്ചു; 'അല്‍ അമല്‍' കുതിച്ചുയര്‍ന്നത് ജപ്പാനില്‍നിന്ന്

പുലര്‍ച്ചെ മൂന്നരയോടെയാണ് വിക്ഷേപണം നടന്നത്. മോശം കാലാവസ്ഥയെതുടര്‍ന്ന് പല തവണ മാറ്റിവച്ച യുഎഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയര്‍ന്നത്.

Update: 2020-07-20 02:56 GMT

ടോക്കിയോ: ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി യുഎഇ തയാറാക്കിയ ബഹിരാകാശ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് വിക്ഷേപണം നടന്നത്. മോശം കാലാവസ്ഥയെതുടര്‍ന്ന് പല തവണ മാറ്റിവച്ച യുഎഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയര്‍ന്നത്.

പ്രത്യാശാ എന്ന് അര്‍ഥം വരുന്ന 'അല്‍ അമല്‍' എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്‌പെക്ട്രോ മീറ്റര്‍ എന്നിവയാണിത്.

കൂടുതല്‍ വലിയ ലക്ഷ്യത്തിനുള്ള അടിത്തറയാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ ഒരു മനുഷ്യവാസ കേന്ദ്രം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും യുഎഇ വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News