ആശിഷ് മിശ്രയ്ക്ക് എതിരേ കേസ് മുറുകുന്നു; വധശ്രമത്തിന് കൂടി കേസ്

ഒക്ടോബര്‍ മൂന്നിന് ലഖീംപൂരില്‍ നടന്ന ആക്രമണത്തിൽ മനപ്പൂര്‍വവും കരുതിക്കൂട്ടി ഉള്ളതുമാണെന്നും കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.

Update: 2021-12-16 06:43 GMT

ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരേ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് പോലിസ്. കേന്ദ്ര കാർഷിക നിയമത്തിനെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ മൂന്നിന് ലഖീംപൂരില്‍ നടന്ന ആക്രമണത്തിൽ മനപ്പൂര്‍വവും കരുതിക്കൂട്ടി ഉള്ളതുമാണെന്നും കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിദ്യാറാം ദിവാകറാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദേശ പ്രകാരമാണ് പ്രതികൾക്ക് എതിരേ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തിരിക്കുന്നത്. അതേസമയം, കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാര്‍ലമെന്‍റിന്റെ ഇരുസഭകളും സ്തംഭിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 279-ന് പകരം 307 (കൊലപാതകശ്രമം), അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചേർക്കണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷയെ തുടർന്നാണ് പുതിയ നടപടി.

സംഭവം ആസൂത്രതമായിരുന്നുവെന്ന തരത്തിലുള്ള അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി മകൻ ആശിഷ് മിശ്രയെ കണ്ടത് വൻ വിവാദത്തിലേക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവായ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ആവശ്യപ്പെടുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്ര, ലുവ്കുഷ്, ആശിഷ് പാണ്ഡെ, ശേഖർ ഭാരതി, അങ്കിത് ദാസ്, ലത്തീഫ്, ശിശുപാൽ, നന്ദൻ സിംഗ്, സത്യം ത്രിപാഠി, സുമിത് ജയ്‌സ്വാൾ, ധർമേന്ദ്ര ബഞ്ചാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരെയാണ് എസ്ഐടി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരെ ലഖിംപൂർ ഖേരി ജില്ല ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.