അധോലോക കുറ്റവാളി ഛോട്ടാ രാജന് എയിംസ്, സിദ്ദീഖ് കാപ്പന് വിലങ്ങ്; കൊവിഡ് ചികില്‍സയിലെ ഇരട്ടത്താപ്പ് പുറത്ത്

കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ മഥുര ആശുപത്രിയില്‍ കാല്‍ വിലങ്ങ് അണിച്ച് പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതില്‍നിന്നു പോലും തടയുമ്പോഴാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഛോട്ടാ രാജന് തലസ്ഥാനമായ മികച്ച ആശുപത്രികളിലൊന്നായ എയിംസില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നത്.

Update: 2021-04-27 07:03 GMT

മുംബൈ: കൊവിഡ് ബാധിതനായ കുപ്രസിദ്ധ അധോലോക കുറ്റവാളി രാജേന്ദ്ര നിക്കല്‍ജെ എന്ന ഛോട്ടാ രാജന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) വിദഗ്ധ ചികില്‍സ. കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ മഥുര ആശുപത്രിയില്‍ വിലങ്ങ് അണിച്ച് പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതില്‍നിന്നു പോലും തടയുമ്പോഴാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഛോട്ടാ രാജന് തലസ്ഥാനമായ മികച്ച ആശുപത്രികളിലൊന്നായ എയിംസില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നത്.

61 കാരനായ രാജനെ ഇന്തോനേസ്യയിലെ ബാലിയില്‍ നിന്ന് നാടുകടത്തിയ ശേഷം 2015 ല്‍ അറസ്റ്റ് ചെയ്തതിന് ശേഷം ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ച് വരികയാണ്. ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചതായി തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

ഉത്തരേന്ത്യയില്‍ കനത്ത വിനാശം വിതച്ച കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ അഭാവവും ആശുപത്രികളിലെ കിടക്കകളുടെ കുറവും കാരണം സാധാരണക്കാര്‍ ചികില്‍സ ലഭിക്കാതെ തെരുവുകളില്‍ മരിച്ചുവീഴുമ്പോള്‍ ഒരു അധോലോക കുറ്റവാളിക്ക് എയിംസില്‍ എങ്ങിനെ കിടക്കകള്‍ ലഭിച്ചുവെന്ന ചോദ്യങ്ങള്‍ ഉയരുകയാണ്.

കൊടും പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ കസ്റ്റഡിയിലെടുത്ത് കരിനിയമമായ യുഎപിഎ ചുമത്തി ജയിലിടച്ച സിദ്ധീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി യുപി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. പ്രതിപക്ഷ നേതാവും എംപിമാരും ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു.

വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂനിയനും അദ്ദേഹത്തിന്റെ ഭാര്യയും സമര്‍പ്പിച്ച ഹരജിയില്‍ സിദ്ദീഖ് കാപ്പന്റെ ചികില്‍സാ രേഖകള്‍ എത്രയും വേഗം ഹാജരാക്കാന്‍ യുപി സര്‍ക്കാറിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാധിക്കുമെങ്കില്‍ ഇന്നു തന്നെ, അല്ലെങ്കില്‍ നാളെ എന്നാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് യു പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കൊവിഡ് ബാധിതനായ സിദ്ദീഖ് കാപ്പനെ മൃഗത്തെപ്പോലെ ചങ്ങലകളാല്‍ ബന്ധിച്ചാണ് ആശുപത്രിയില്‍ കിടത്തിയതെന്ന ഹരജി പരിഗണിക്കവെയാണ് സുപ്രിം കോടതി ഈ നിര്‍ദേശം നല്‍കിയത്.

യുടെ നിര്‍ദ്ദേശം. ആദ്യം മെഡിക്കല്‍ രേഖകള്‍ പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രിം കോടതി പറഞ്ഞു. പറ്റുമെങ്കില്‍ ഇന്നു തന്നെ രേഖകള്‍ എത്തിക്കാനും ആവശ്യപ്പെട്ടു.

Tags:    

Similar News