കാസർകോട് ദേശീയ പാതയുടെ അടിപ്പാത തകര്‍ന്നു; തൂണുകൾക്ക് ബലമില്ലെന്ന് പ്രാഥമിക നിഗമനം

അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. ആദ്യം നടുഭാഗം അൽപ്പം ഇടിഞ്ഞു. പത്ത് സെക്കന്‍റുകൾക്ക് ശേഷം പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു.

Update: 2022-10-29 08:09 GMT

കാസർകോട്: കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലർച്ചെ 3.23 ന് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ല. പെരിയ അടിപ്പാത അപകടം അപകട ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. ആദ്യം നടുഭാഗം അൽപ്പം ഇടിഞ്ഞു. പത്ത് സെക്കന്‍റുകൾക്ക് ശേഷം പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടാണ് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ കൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്.

സംഭവത്തില്‍ ബേക്കൽ പോലിസ് കേസെടുത്തിട്ടുണ്ട്. ഐപിസി 336, 338, കെപി 118 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്. അതേസമയം, നിർമാണത്തിൽ അപാകതയില്ലെന്ന് നിർമാണ കമ്പനി പ്രതികരിച്ചു.

സംഭവത്തിൽ ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പുനലൂരില്‍ റോഡ് തകർന്ന സംഭവം ജലവിഭവ വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar News