ഗവര്‍ണര്‍ വിശദീകരണം തേടി; പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനാണ് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്

Update: 2020-12-22 09:30 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സഭ സമ്മേളനം നേരത്തെ ചേരാനുള്ള സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അനുമതി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാല്‍ ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കിയേക്കും. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാട് എടുത്തിട്ടുണ്ട്.

ENGLISH SUMMARY: Uncertainty in Niyamasabha special session on New Agriculture Laws