360,000 യുക്രേനിയൻ പൗരന്മാർ പലായനം ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി
മോസ്കോ അതിന്റെ ആക്രമണം ആരംഭിച്ചതിനു ശേഷം ഈ എണ്ണം അതിവേഗം വർധിച്ചു. പലായനം ചെയ്യുന്നവരുടെ എണ്ണം ഇതിലും വർധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്.
കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് 368,000 പേരെങ്കിലും യുക്രെയ്നിൽ നിന്ന് പോളണ്ടിലേക്കും മറ്റ് അയൽരാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) പറയുന്നു.
മോസ്കോ അതിന്റെ ആക്രമണം ആരംഭിച്ചതിനു ശേഷം ഈ എണ്ണം അതിവേഗം വർധിച്ചു. പലായനം ചെയ്യുന്നവരുടെ എണ്ണം ഇതിലും വർധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്.
അതേസമയം ജർമ്മനിയും ഫിൻലൻഡും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഒരു നിര റഷ്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് നിരോധനമേർപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. സ്വീഡൻ, ഡെൻമാർക്ക്, ഐസ്‌ലാൻഡ് എന്നിവ ബെർലിനും ഹെൽസിങ്കിക്കും ഒപ്പമാണ് ഏറ്റവും പുതിയ നടപടി സ്വീകരിച്ചത്.
ഞായറാഴ്ച മുതൽ എല്ലാ റഷ്യൻ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപാതയിൽ നിരോധനമേർപ്പെടുത്തിയെന്നും ഇത് മൂന്ന് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നും ജർമ്മനി പറഞ്ഞു. ദുരിതാവശ്യങ്ങൾക്കായി മാത്രമുള്ള വിമാനങ്ങളെ മാത്രമേ ബെർലിൻ നടപടിയിൽ നിന്ന് ഒഴിവാക്കുകയുള്ളൂ.
യുണൈറ്റഡ് കിങ്ഡം, പോളണ്ട്, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയും തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന് റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീീക്കം നടത്തിയിട്ടുണ്ട്.
എന്നാൽ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കയ്യിലാണെന്ന അവകാശവാദവുമായി റീജിയണൽ ഗവർണർ ഒലെ സിനഗുബോവ് രംഗത്തെത്തി. "ഖാർകിവിന്റെ നിയന്ത്രണം പൂർണ്ണമായും നമ്മുടേതാണ്! സായുധ സേനയും പോലിസും പ്രതിരോധ സേനയും പ്രവർത്തിക്കുന്നു, നഗരം ശത്രുവിനെ പൂർണ്ണമായും ശുദ്ധീകരിക്കുന്നു, "സിനഗുബോവ് ടെലിഗ്രാം സന്ദേശത്തിലൂടെ പറഞ്ഞു.
