ഐക്യരാഷ്ട്ര സഭ കടക്കെണിയില്‍; ചെലവ് ചുരുക്കേണ്ടി വരുമെന്ന് സെക്രട്ടറി ജനറല്‍

ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങള്‍, യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവയ്ക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യാനും പദ്ധതിയുണ്ട്

Update: 2019-10-08 04:36 GMT

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ കടക്കെണിയിലാണെന്നും ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തെറസ്. 23 കോടി ഡോളറിന്റെ കടത്തിലാണെന്നും ഒക്ടോബറോടെ കൈവശമുള്ള പണം കൂടി തീരുമെന്നും യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000ത്തോളം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം അറിയിച്ചു. യുഎന്‍ പണമില്ലാതെ കടത്തിലാണ്. ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളം ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്. 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രമാണ് അംഗരാജ്യങ്ങള്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് 23 കോടി ഡോളറിന്റെ കുറവാണ് ഈ സപ്തംബറോടെ അനുഭവപ്പെട്ടത്. പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കേണ്ടിവരും. ഇതിനുപുറമെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങള്‍, യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവയ്ക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യാനും പദ്ധതിയുണ്ട്. മാത്രമല്ല അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെയുള്ള യാത്രകള്‍ പരമാവധി കുറയ്ക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അംഗരാജ്യങ്ങള്‍ യുഎന്നിന് നല്‍കേണ്ട വിഹിതം വര്‍ധിപ്പിക്കണമെന്ന് ഗുത്തെറസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗരാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. അംഗരാഷ്ട്രങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഗുത്തെറസ് പറഞ്ഞു. 2018-2019 ലെ യുഎന്നിന്റെ പ്രവര്‍ത്തന ബജറ്റ് 5.4 ബില്യണ്‍ ഡോളറിനടുത്താണ്. ഇതില്‍ അമേരിക്കയാണ് 22 ശതമാനം സംഭാവന നല്‍കുന്നത്.




Tags:    

Similar News