ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍: വിവേചനത്തിന് ഇടയാക്കുമെന്ന് യുഎന്‍ വിദഗ്ധര്‍

2019ലെ ഭരണഘടനാ മാറ്റങ്ങള്‍ മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയ പങ്കാളിത്തം കുറയ്ക്കുകയും അവരുടെ 'മനുഷ്യാവകാശങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള' കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Update: 2021-02-20 14:45 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ സമിതിയിലെ രണ്ടു വിദഗ്ധര്‍. 2019ലെ ഭരണഘടനാ മാറ്റങ്ങള്‍ മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയ പങ്കാളിത്തം കുറയ്ക്കുകയും അവരുടെ 'മനുഷ്യാവകാശങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള' കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ ജനതയ്ക്ക് ഇപ്പോള്‍ സ്വന്തമായി സര്‍ക്കാരില്ലെന്നും ന്യൂനപക്ഷമെന്ന നിലയില്‍ അവരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിയമ നിര്‍മാണത്തിലോ ഭേദഗതിയിലോ ഉള്ള അധികാരം നഷ്ടപ്പെട്ടെന്നാണ് സ്വയംഭരണാധികാരം നഷ്ടമായതും ന്യൂഡല്‍ഹി നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തിയതും സൂചിപ്പിക്കുന്നതെന്ന് ന്യൂനപക്ഷ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍ ഫെര്‍ണാണ്ട് ഡി വരാനസ്, മതത്തിന്റെയോ വിശ്വാസത്തിന്റെയോ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍ അഹമ്മദ് ഷഹീദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.പ്രധാനമന്ത്രി മോദിയുടെ തീരുമാനം തൊഴില്‍, ഭൂവുടമസ്ഥത എന്നിവയിലെ വിവേചനത്തിലേക്ക് നയിച്ചേക്കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് പുറത്തുനിന്നുള്ളവര്‍ക്ക് 'ഈ പ്രദേശത്ത് സ്ഥിരതാമസമാക്കുന്നതിന് അനുമതി നല്‍കിയതോടെ പ്രദേശത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തകിടം മറിക്കപ്പെടുമെന്നും ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുന്നതിനു വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News