ഹരിയാനയിലെ ഒരുലക്ഷം ചേരി നിവാസികളെ കുടിയൊഴിപ്പിക്കുന്നതില്‍നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് യുഎന്‍

Update: 2021-07-18 14:55 GMT

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒരുലക്ഷം ചേരി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ധര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഫരീദാബാദ് ഖോറി ഗാവോണില്‍നിന്ന് ഒരുലക്ഷം താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരേയാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വന്തം നിയമങ്ങളെ മാനിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്.

2022 ഓടെ ഭവനരഹിതരില്ലാത്ത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയെന്ന് അവര്‍ പറയുന്ന ലക്ഷ്യത്തെയും മാനിക്കണം. അതുകൊണ്ടുതന്നെ ന്യൂനപക്ഷ, പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍നിന്നുള്ളവരായ ഒരുലക്ഷം ആളുകളുടെ വീടുകള്‍ ഒഴിപ്പിക്കുന്നതില്‍നിന്ന് പിന്‍മാറണം.

പകര്‍ച്ചവ്യാധി സമയത്ത് ആളുകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലമൊരുക്കേണ്ടത് വളരെ പ്രധാനമാണെന്നും ഇന്ത്യന്‍ സര്‍ക്കാരിനോട് യുഎന്‍ അഭ്യര്‍ഥിച്ചു. ഗ്രാമത്തിനടുത്തുള്ള അരവാലി വനമേഖലയില്‍ പതിനായിരത്തോളം പാര്‍പ്പിട നിര്‍മാണങ്ങളടങ്ങിയ 'എല്ലാ കൈയേറ്റങ്ങളും' ഒഴിപ്പിക്കണമെന്ന് കഴിഞ്ഞമാസം സുപ്രിംകോടതി ഹരിയാനയ്ക്കും ഫരീദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനും നിര്‍ദേശം നല്‍കിയിരുന്നു. ഈ കോടതി വിധി 'അങ്ങേയറ്റം ആശങ്കാജനകമാണെ'ന്ന് യുഎന്‍ വിശേഷിപ്പിച്ചു.

നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുകയുമാണ് സുപ്രിംകോടതിയുടെ പങ്ക്. അവ ദുര്‍ബലപ്പെടുത്തുകയല്ല. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ 2013 ലെ ആത്മാവും ലക്ഷ്യവും മറ്റ് ആഭ്യന്തര നിയമപരമായ ആവശ്യകതകളും നിറവേറ്റപ്പെട്ടിട്ടില്ലെന്നും യുഎന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News