യുക്രെയ്നിന്റെ പ്രധാന നഗരങ്ങളിൽ ഷെല്ലാക്രമണം ശക്തമാക്കി റഷ്യ

റഷ്യൻ സൈന്യം നൂറുകണക്കിന് മിസൈലുകളും പീരങ്കി ആക്രമണങ്ങളും നടത്തി, കീവിനു വടക്കുള്ള നഗരമായ ചെർനിഹിവിന്റെ ജനവാസ മേഖലകളിൽ ശക്തമായ ബോംബുകൾ വർഷിച്ചു

Update: 2022-03-08 03:00 GMT

കീവ്: യുക്രെയ്നിന്റെ പ്രധാന ന​ഗരങ്ങളിലെല്ലാം ഷെല്ലാക്രമണം ശക്തമാക്കി റഷ്യ. മൂന്നാംവട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് റഷ്യൻ നടപടി. റഷ്യ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ അം​ഗീകരിച്ചാൽ ആ നിമിഷം യുദ്ധം അവസാനിപ്പിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

കീവിൽ, പട്ടാളക്കാരും സന്നദ്ധപ്രവർത്തകരും ഏകദേശം 4 ദശലക്ഷത്തോളം വരുന്ന മണൽ ചാക്കുകളാലും ടയറുകളാലും നഗരത്തെ സംരക്ഷിക്കുന്നതിനായി നൂറുകണക്കിന് ചെക്ക്‌പോസ്റ്റുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് യുക്രെയ്നിലെ ഒരു പ്രാദേശിക ഉദ്യോ​ഗസ്ഥൻ പറഞ്ഞു. കീവ് മേഖലയിൽ, പ്രത്യേകിച്ച് ബുച്ച, ഹോസ്‌റ്റോമൽ, വോർസെൽ, ഇർപിൻ എന്നിവിടങ്ങളിൽ കടുത്ത യുദ്ധങ്ങൾ തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യൻ സൈന്യം നൂറുകണക്കിന് മിസൈലുകളും പീരങ്കി ആക്രമണങ്ങളും നടത്തി, കീവിനു വടക്കുള്ള നഗരമായ ചെർനിഹിവിന്റെ ജനവാസ മേഖലകളിൽ ശക്തമായ ബോംബുകൾ വർഷിച്ചു, യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കീവിനെ ഭീഷണിപ്പെടുത്തുന്ന ഒരു നീണ്ട റഷ്യൻ സൈനിക നിര പ്രതിരോധത്തിൽ സ്തംഭിച്ചിരിക്കുകയാണ്.

തെക്ക് മൈക്കോളൈവ്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവിടങ്ങളിലും ഷെല്ലാക്രമണമുണ്ടായി. യുക്രെയ്‌നിലെ ഏറ്റവും വലിയ തുറമുഖ നഗരമായ ഒഡേസയെ റഷ്യൻ കപ്പലുകളിൽ നിന്ന് യുക്രേനിയൻ സൈന്യം പ്രതിരോധിക്കുന്നുണ്ടെന്ന് യുക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു.