അനിശ്ചിതത്വം തുടരുന്നു; ഇന്ത്യക്കാർ തത്കാലം ഉക്രൈൻ വിടണമെന്ന് എംബസി

ഉക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം.

Update: 2022-02-15 12:17 GMT

ന്യൂഡല്‍ഹി: അനിശ്ചിതത്വം തുടരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം ഉക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഉക്രൈനിലുള്ളത്.

"ഉക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം. ഇന്ത്യൻ പൗരന്മാരോട് ഉക്രൈനിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു," കീവിലുള്ള ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

"ഇന്ത്യന്‍ പൗരന്മാര്‍ ഉക്രൈനില്‍ എവിടെയാണ് എന്നുള്ളത് സംബന്ധിച്ച് എംബസിയെ വിവരം അറിയിക്കേണ്ടതാണ്. ആവശ്യമുള്ള സമയത്ത് എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണിത്. ഉക്രൈനിലുള്ള പൗരന്മാര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിന് എംബസി സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടരുന്നതാണ്," എംബസി അധികൃതര്‍ അറിയിച്ചു.


റഷ്യ കീവ് ആക്രമിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് എംബസിയുടെ നീക്കം. ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും 1.30 ലക്ഷം സൈനികരെ ഉക്രൈനിന്റെ അതിര്‍ത്തികളില്‍ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

ചൊവ്വാഴ്ച്ച ഉക്രൈൻ അതിർത്തിയിലേക്ക് നീങ്ങുന്ന റഷ്യൻ ടാങ്കറുകൾ 

നേരത്തെ യുക്രൈനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്നും ജീവനക്കാരെ പോളണ്ടിന്റെ അതിര്‍ത്തിക്ക് സമീപമുള്ള നഗരത്തിലേക്ക് മാറ്റുമെന്നും അമേരിക്ക അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്ക ഒന്നിലധികം മുന്നറിയിപ്പുകളും നല്‍കി കഴിഞ്ഞു. ഉക്രൈനില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.