പഞ്ചാബിൽ യുഎപിഎ കേസുകൾ വർധിക്കുന്നു; ആറ് മാസത്തിനുള്ളിൽ 11 കേസുകളിലായി 43 പേർ തടവിൽ
2017 മുതൽ ആകെ 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ലുധിയാന: പഞ്ചാബിൽ യുഎപിഎ കേസുകളുടെ എണ്ണം കുത്തനെ വർധിക്കുന്നു. ആറ് മാസത്തിനുള്ളിൽ 11 കേസുകളിലായി 43 പേർ തടവിലാണ്. 2007 മുതൽ യുഎപിഎ ചുമത്തി 94 കേസുകളിൽ 370 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ജസ്പാൽ സിങ് മഞ്‌ജ്പൂർ അവകാശപ്പെടുന്നു.
ഭരണകൂടത്തിനെതിരായ ഗൂഡാലോചനക്കുറ്റമാരോപിച്ച് 2009 ൽ യുഎപിഎ ചുമത്തപ്പെട്ട് ഒന്നരവർഷത്തോളം ജയിലിൽ കഴിയേണ്ടിവന്ന അഭിഭാഷകൻ കൂടിയാണ് മഞ്‌ജ്പൂർ. കഴിഞ്ഞ 13 വർഷത്തിനിടയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 47 എണ്ണത്തിൽ കുറ്റാരോപിതരെ കോടതി വെറുതെവിടുകയായിരുന്നു. ബാക്കിയുള്ളവരുടെ കേസുകളിൽ ഇപ്പോഴും കോടതി തീർപ്പുകൽപ്പിച്ചിട്ടില്ല.
2009 ലാണ് പഞ്ചാബ് പോലിസ് യുഎപിഎ പ്രകാരം ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്യുന്നത്. അടുത്ത വർഷം 18 കേസുകൾ രജിസ്റ്റർ ചെയ്തു. 2017 മുതൽ ആകെ 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 2020 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം യുഎപിഎയ്ക്ക് കീഴിൽ 11 കേസുകളിലായി 43 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് കുറവാണെങ്കിലും പ്രതികൾ വളരെക്കാലം ജയിലിൽ കഴിയേണ്ടിവരുന്ന സ്ഥിതിയാണ്.